കോഴിക്കോട് : അക്രമവും അഴിമതിയും അനീതിയും തൊഴിലാക്കിയ മുസ്ലിം ലീഗ് ഇതര രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ വകവരുത്താനുള്ള ക്വൊട്ടേഷൻ മാഫിയ സംഘടനകളായി മാറിയതായി മുൻ എം എൽ എ കാരാട്ട് റസാഖ്. മുൻ നഗരസഭ കൗൺസിലറും യൂത്ത് ലീഗ് ജില്ലാ നേതാവുമായ കോഴിശ്ശേരി മജീദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.

കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി അബൂബക്കർ സിദ്ധീഖിന്റെ ഹൃദയാഘാത മരണം സിപിഐ എം ന്റെ കൊലപാതകം ആണെന്ന് തെറ്റായി പ്രചരിപ്പിച്ച് ഏരിയ കമ്മിറ്റി അംഗം കെ ബാബുവിനെയും ഡി വൈ എഫ് ഐ നേതാവ് പി പ്രദീപിനെയും. സഹകരണ ബാങ്ക് പ്രസിഡന്റിനെയും വധിക്കാൻ ക്വാട്ടേഷൻ നൽകിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മുൻ എം എൽ എ ആവശ്യപ്പെട്ടു.

ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കൊടുവള്ളി ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറിയുടെ മരണം അന്വേഷിക്കണം. ഇത്തരം ഗുണ്ടാ കൃത്യങ്ങൾക്ക് മൗനാനുവാദം നൽകുന്ന മുസ്ലിം ലീഗ് ജില്ലാ -മണ്ഡലം - മുൻസിപ്പൽ നേതാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. വർഷങ്ങളായി ബിജെപി സംസ്ഥാന പ്രസിഡന്റിനെ കൂട്ട് പിടിച്ച് മുസ്ലിം ലീഗ് ഹവാല, സ്വർണ കടത്ത് നടത്തുകയും ഇത് മറയാക്കാൻ മറ്റുള്ളവർക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യുകയായിരുന്നു.

തന്നെയും കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെയും അനാവശ്യ വിവാദത്തിലേക്ക് കൊണ്ട് പോകാൻ നിരന്തരം ഈ കൂട്ട് കെട്ട് ശ്രമിക്കുകയുമുണ്ടായി. അനീതിയും അക്രമവും അഴിമതിയും നടത്തുന്ന മുസ്ലിം ലീഗിന്റെ ആളുകൾക്കെതിരെ പറഞ്ഞപ്പോൾ തന്നെ പുറത്താക്കുവാനും ആക്രമിക്കാനുമാണ് മുതിർന്നത്. പാർട്ടി വിട്ടപ്പോൾ പല തവണ തന്നെ വക വരുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. തന്റെ യാത്രകളിൽ സംശയം തോന്നുന്ന പല വാഹനങ്ങളും പിന്തുടരുന്നത് അറിഞ്ഞിട്ടുണ്ട്.

സിപിഐ എം നേതാക്കളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഇവർ തന്നെ അപായപ്പെടുത്തുന്നതിനും ക്വാട്ടേഷൻ നൽകിയതായി ബോധ്യപ്പെട്ടിരിക്കുന്നു. ഇപ്പോഴും ജീവന് ഭീഷണി നില നിൽക്കുകയാണ്. ഈ കാര്യത്തിലുമെല്ലാം സമഗ്ര അന്വേഷണം നടത്തണമെന്നും കാരാട്ട് റസാഖ് ആവശ്യപ്പെട്ടു.