കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതിനിടെ സാങ്കേതിക പിഴവുകൾ ആരോപിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. വിമാനതതാവളത്തിലെ സിഗ്നൽ സംവിധാനം അടക്കം പരിശോധിക്കണമെന്ന ആവശ്യമായിരുന്നു ഉയർന്നിരുന്നത്. ഈ ആവശ്യം കൂടുതൽ ശക്തമാകുന്നതിനിടെ കരിപ്പൂർ വിമാനത്താവളം ഉടൻ അടച്ചിടണം എന്ന ആവശ്യവുമായി കേരളാ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരിക്കയാണ്.

കരിപ്പൂർ വിമാനത്താവളം ഉടൻ അടയ്ക്കാൻ ഉത്തരവിടണമെന്നും, വിമാനദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഏതു രീതിയിലാണ് അപകടം സംഭവിച്ചത് എന്നതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിമാനദുരന്തത്തെക്കുറിച്ച് നിലവിൽ വ്യോമയാനമന്ത്രാലയം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണം അല്ല വേണ്ടത്. പകരം സ്വതന്ത്രവും നിഷ്പക്ഷവുമായ തുറന്ന അന്വേഷണം വേണം. കോടതിയുടെ മേൽനോട്ടത്തിൽ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാകണം അന്വേഷണം. വിമാനത്താവളം ഉടൻ അടയ്ക്കാൻ ഉത്തരവിടണമെന്നും കേരള േൈഹക്കാടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ആവശ്യപ്പെടുന്നു.

വിമാനത്താവളത്തിലെ റൺവേ അടക്കമുള്ളവ ശാസ്ത്രീയമായി നിർമ്മിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാണ് മറ്റൊരാവശ്യം. ഹർജി അടുത്തയാഴ്ച സിംഗിൾ ബെഞ്ച് പരിഗണിക്കും. നിലവിൽ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങുന്നത് നിഷേധിച്ചിരിക്കുകയാണ്.

മംഗലാപുരം വിമാനദുരന്തത്തിന് ശേഷം നിയമിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മംഗലാപുരം വിമാനത്താവളത്തിന്റെ ഭൂപ്രകൃതിയുള്ള കരിപ്പൂർ വിമാനത്താവളത്തിനും വലിയ വിമാനങ്ങളുടെ സർവീസ് നിഷേധിച്ചിരുന്നു. സിവിൽ ഏവിയേഷന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയശേഷം 2019ലാണ് വീണ്ടും വലിയ വിമാനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് - ദുബായ് ബോയിങ് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് പൈലറ്റുമാരടക്കം പതിനെട്ട് പേരാണ് മരണപ്പെട്ടത്.

സാങ്കേതിക പിഴവുകൾ പരിഹരിക്കുന്നത് വരെ കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലെ നിർമ്മാണപ്പിഴവുകൾ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഡ്വ.യശ്വന്ത് ഷേണായിയാണ് പൊതുതാൽപ്പര്യ ഹർജി നൽകിയിരിക്കുന്നത്.