ബെംഗളൂരു: കർണ്ണാടകയിൽ മുഴുവൻ ലോക്ക്ഡൗൺ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ പ്രഖ്യാപിച്ചു. 50 ശതമാനം ആൾക്കാരെ ഉൾക്കൊള്ളിച്ചു സിനിമ തിയേറ്ററുകൾ തുറക്കാൻ അനുവാദം നൽകി.

ഇതോടൊപ്പം മൾട്ടിപ്ലക്സുകൾ, ഓഡിറ്റോറിയം പോലുള്ള ഇടങ്ങൾ 50 ശതമാനം ഇരിപ്പിടത്തോടെ കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാമെന്നും ഉത്തരവിറക്കി. എല്ലാ തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങളും ടെക്നിക്കൽ കോഴ്സുകളും പുനരാരംഭിക്കാനും അനുമതിയുണ്ട്.

ഇതോടൊപ്പം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളും മറ്റു സ്ഥാപനങ്ങളും ജൂലൈ 26 മുതൽ തുറക്കാനും സർക്കാർ അനുമതി നൽകി. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കോളേജുകൾ തുറക്കുന്നത്.

ഏതെങ്കിലും കോവിഡ് വാക്‌സിൻ കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കോളേജുകളിൽ വരാൻ അനുവാദമുള്ളൂ. കോളേജിൽ നേരിട്ട് വന്നു ക്ലാസുകളിൽ പങ്കെടുക്കുന്നത് ഓപ്ഷണലായി തുടരും. 19 മുതൽ ഇളവുകൾ നിലവിൽ വരും