ബംഗളൂരു: കോവിഡ് വ്യാപനം തുടരുന്നതിന് പിന്നാലെ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും അതിർത്തി കടന്ന് വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടകം . സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടകം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

കോരള-കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും . സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാർത്ഥികൾ , വ്യാപാരികൾ എന്നിവർ രണ്ടാഴ്ച കൂടുമ്പോൾ ടെസ്റ്റ് എടുക്കണം.

ആരോഗ്യ പ്രവർത്തകർക്കും രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്കും , മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.

കേരളത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതയെന്ന് അധികൃതർ പറയുന്നു. തലപ്പാടി, സാറടുക്ക, ജാൽസൂർ, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകൾ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കാൻ സർക്കാർ നിർദേശിച്ചതായാണ് വിവരം.

കേരളത്തിലേക്കുള്ള മറ്റു റോഡുകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചിരുന്നു. കേരളത്തിൽനിന്ന് കർണാടകയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം.