ബംഗളൂരു: കർണാടക സർക്കാർ ഗോവധ നിരോധന മാർഗ്ഗത്തിലേക്ക് നീങ്ങുന്നു. ഗോവധ നിരോധനത്തെക്കുറിച്ച് പഠിക്കാനായി കർണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തർപ്രദേശും സന്ദർശിക്കും. കർണാടകയിൽ ഗോവനിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം.

ഡിസംബർ 7 മുതൽ ആരംഭിക്കുന്ന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ ഗോവധ നിരോധന ബിൽ കൊണ്ടുവരുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും ഗോശാലകളിൽ പശുക്കളുടെ സുരക്ഷക്കായി ഒരുക്കിയ മാനദണ്ഡങ്ങളും സംഘം പരിശോധിക്കും.

കന്നുകാലികളെ അറുക്കുന്നതും ബീഫ് ഉപയോഗിക്കുന്നതും ഇറച്ചിക്കായി മറ്റു സംസ്ഥാനങ്ങളിലേക്കടക്കം വിൽക്കുന്നതുമെല്ലാം നിരോധന പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് ബിൽ. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, നിയമവിദഗ്ദ്ധർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയതായും ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ഒരുക്കം നടക്കുകയാണെന്നും പ്രഭു ചൗഹാൻ വ്യക്തമാക്കിയിരുന്നു.

യു.പി സർക്കാറാണ് തങ്ങളുടെ മാതൃകയെന്ന് കർണാടക മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത് നിർഭാഗ്യകരമാണെന്നും ഗുണ്ടാരാജ്യമെന്ന് അറിയപ്പെടുന്ന ഉത്തർപ്രദേശ് പുരോഗമനപരമായ ആശയങ്ങൾക്ക് അറിയപ്പെടുന്ന കർണാടകക്ക് മാതൃകയല്ലെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.