ലണ്ടൻ: വിംബിൾഡൺ ഫൈനലിൽ ലോക ഒന്നാം നമ്പർ അഷ്ലി ബാർട്ടി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിടും. കന്നിക്കിരീടം ലക്ഷ്യമിട്ടാകും ഇരു താരങ്ങളും ഏറ്റുമുട്ടുക.

രണ്ടാം സീഡ് അറൈന സബലെങ്കയെ തോൽപ്പിച്ചാണ് പ്ലിസ്‌കോവ ഫൈനലിലെത്തിയത്. നേരത്തെ നടന്ന സെമിയിൽ ബാർട്ടി ജർമനിയുടെ ആഗ്വെലിക് കെർബറെ തോൽപ്പിച്ചിരുന്നു.

സബലെങ്കയ്ക്കെതിരെ ആദ്യ സെറ്റ് വഴങ്ങിയ ശേഷമാണ് ടൂർണമെന്റിലെ എട്ടാം സീഡായ പ്ലിസ്‌കോവ മത്സരം സ്വന്തമാക്കിയത്. ആദ്യ സെറ്റ് 5-7ന് താരം വിട്ടുകൊടുത്തു. എന്നാൽ അടുത്ത രണ്ട് സെറ്റിലും ബലാറുഷ്യൻ താരത്തിന് പിടിച്ചുനിൽക്കാനായില്ല. 6-4, 6-4 എന്ന സ്‌കോറിനാണ് രണ്ട് മൂന്നും സെറ്റുകൾ പ്ലിസ്‌കോവ നേടിയത്. താരത്തിന്റെ ആദ്യ വിംബിൾഡൺ ഫൈനലാണിത്. 2016ൽ യൂഎസ് ഓപ്പൺ ഫൈനലിൽ പരാജയപ്പെട്ടിരുന്നു. 2019ൽ ഓസ്ട്രേലിൻ ഓപ്പൺ സെമിയും 2017ൽ ഫ്രഞ്ച് ഓപ്പൺ സെമിയിലും പരാജയപ്പെട്ടു.

കെർബർക്കെതിരെ ആധികാരികമായിരുന്നു ഓസ്ട്രേലിയൻ താരം ബാർട്ടിയുടെ പ്രകടനം. നേരിട്ടുള്ള സെറ്റുകൾക്കാണ് കെർബർ പരാജയപ്പെട്ടത്. സ്‌കോർ 6-3, 7-6. ആദ്യ സെറ്റിൽ ബാർട്ടിയുടെ മികവിന് മുന്നിൽ മറുപടിയില്ലാതിരുന്ന കെർബർ സെറ്റ് കൈവിട്ടു. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച കെർബർ തുടക്കത്തിലെ 3-0ന് മുന്നിലെത്തി. എന്നാൽ തിരിച്ചുവന്ന ബാർട്ടി സെറ്റ് 6-6 ലേക്ക് കൊണ്ടുവന്നു. ടൈ ബ്രേക്കറിൽ 7-3ന്റെ ജയം.

സീനിയർ തലത്തിൽ ഇതാദ്യമായാണ് ബാർട്ടി വംബിൾഡൺ ഫൈനലിലെത്തുന്നത്. 2011ൽ ജൂനിയർ ചാമ്പ്യനായിരുന്നു. 2019ൽ ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുള്ള ബാർട്ടിക്ക് മറ്റൊരു ഗ്രാൻ സ്ലാമും നേടാൻ കഴിഞ്ഞിട്ടില്ല.