തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയിൽ മുല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകൾ പി.എസ്.സിയുടെ സർവ്വറിൽ നിന്ന് നഷ്ടമായതിനെപ്പറ്റി ഉന്നത തല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കെ.എ.എസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളെ മാത്രമല്ല, പൊതു സമൂഹത്തെയും ഉത്കണ്ഠയിലാക്കുന്നതാണ് ഈ വിവരം. പ്രത്യേകിച്ചും പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചുമുള്ള ഭയം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ.

ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തിയ പകർപ്പുകളാണ് കാണാതായതെന്നാണ് പുറത്തു വന്നിട്ടുള്ള വാർത്തകൾ. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലി ലാഘവത്തടെ ചെയ്തതു കൊണ്ടുണ്ടായ വീഴ്ചയാണോ, അതോ അട്ടിമറി ശ്രമമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

എന്തായാലും കർശനമായ നടപടികൾ സ്വീകരിക്കണം. കെ.എ.എസ് പരീക്ഷയുടെ മൂല്യനിർണ്ണയം സുതാര്യമായും കൃത്യമായും പക്ഷപാതരഹിതമായും നടക്കുന്നു എന്ന് ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.