ശ്രീനഗർ: സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തളയ്ക്കാൻ കർശന നിലപാടുമായി ജമ്മു കാശ്മീർ ഭരണകൂടം. ക്രമസമാധാന പ്രശ്‌നങ്ങളിൽ ഏർപ്പെടുന്നവർക്കും സൈന്യത്തിനു നേരെ കല്ലെറിയുന്നവർക്കും ഇനി പാസ്‌പോർട്ടിനും സർക്കാർ ജോലിക്കുമുള്ള ക്ലിയറൻസ് ലഭിക്കില്ല. ജമ്മു കാശ്മീർ സിഐഡി വിങ്ങാണ് ഇതു സംബന്ധിച്ചുള്ള നിർദ്ദേശം പൊലീസിന് നൽകിയിരിക്കുന്നത്.

പാസ്‌പോർട്ട് വേരിഫിക്കേഷൻ നടത്തുമ്പോഴും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുമ്പോഴും അപേക്ഷകൻ ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായിട്ടില്ലെന്ന് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. സിഐഡി സ്‌പെഷ്യൽ ബ്രാഞ്ച് എസ്എസ്‌പിയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

പൊലീസിന്റെ പക്കലുള്ള സിസിടിവി ദൃശ്യങ്ങൾ, അക്രമസമയത്തെ ചിത്രങ്ങൾ, വീഡിയോകൾ അടക്കമുള്ള തെളിവുകൾ പരിശോധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പരിശോധനയിൽ സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് കണ്ടെത്തിയാൽ ക്ലിയറൻസ് നൽകേണ്ടെന്നാണ് നിർദ്ദേശം.

ജമ്മു കാശ്മീരിൽ സർക്കാർ ജോലി ലഭിക്കുന്നതിന് പാസ്‌പോർട്ട് ക്ലിയറൻസിനു പുറമേ സിഐഡി വിഭാഗത്തിന്റെ തൃപ്തികരമായ ക്ലിയറൻസ് ആവശ്യമാണ്.