മെൽബൺ: പ്രതിഭയ്ക്ക് പ്രായഭേദമില്ല. പ്രായമേറുന്തോറും അത് ഊതിക്കാച്ചിയ പൊന്നുപോലെ ആകുമെങ്കിലും. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥി കശ്യപ് ശ്രീകുമാറിന്റെ നോവൽ ആമസോൺ പുറത്തിറക്കിയതാണ് ചൂടേറിയ വാർത്ത. കോട്ടയം പുതുപ്പള്ളിക്കാരന്റെ 'ലോഹ യുഗം' (THE METAL ERA ) ആണ് ആമസോണിൽ എത്തിയത്.

34 അദ്ധ്യായങ്ങളിലായി 210 പേജുകളുള്ള നോവൽ, കാൽപനികതയിലും ഭാവനയിലും പുതിയ തലങ്ങൾ കണ്ടെത്തുന്ന സാങ്കൽപിക ശാസ്ത്രീയ ആഖ്യാനമാണ്. 12 വർഷമായി പിതാവ് നഷ്ടപ്പെട്ട ജെയ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് രചന. സാക്‌സൺ എന്ന ഫ്യൂച്ചറിസ്റ്റ് നഗരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പുസ്തകം. കശ്യപിന്റെ കന്നി പുസ്തകത്തിന് ആവേശകരമായ പ്രതികരണമാണ് വായനക്കാരിൽ നിന്ന് കിട്ടുന്നത്.ഒപ്പം ഈ എട്ടാം ക്ലാസുകാരന്റെ നോവലിന് ലോകമെമ്പാടും മികച്ച അവലോകനങ്ങളാണ് ലഭിക്കുന്നത്.

പുസ്തകത്തെ ക്കുറിച്ച് പ്രശസ്ത എഴുത്തുകാരൻ നിശാന്ത് കൗശിക് എഴുതിയതിങ്ങനെ:

'കശ്യപ് ശ്രീകുമാറിന്റെ ആദ്യ കൃതിയെ പറ്റി അറിഞ്ഞപ്പോൾ, അദ്ദേഹം പതിമ്മൂന്നു വയസ്സുകാരനാണ് എന്ന കാര്യം എന്നെ തീർത്തും അതിശയിപ്പിച്ചു. കൃതിയുടെ ആവിഷ്‌ക്കരണം മുതൽ പ്രസിദ്ധീകരണം വരെയുള്ള കഠിനയാത്ര ചെയ്യാനുള്ള സ്ഥിരോൽസാഹം ഈ കുട്ടിക്ക് ഉണ്ടായി എന്നത് അത്യന്തം ശ്ലാഘനീയമായ കാര്യമാണ്. അതോടൊപ്പം ശാസ്ത്ര സാങ്കേതിക പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ഗംഭീരമായ ഒരു കഥയും കൂടി ചേർക്കുമ്പോൾ ആരും എഴുന്നേറ്റ് നിന്ന് കൈയടിച്ചു പോകും. 'The Metal Era'. (ലോഹ യുഗം) എന്ന കഥയിൽ തങ്ങളുടെ ഒടുങ്ങാത്ത ആർത്തി ശമിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറാവുന്ന ഒരു നീച സംഘത്തെ കഥാകൃത്ത് അവതരിപ്പിക്കുന്നു. അവർക്കെതിരെ ഈ ഭൂമിയുടെ വിശുദ്ധി സംരക്ഷിക്കാൻ വേണ്ടി പോരാടുന്ന കുറച്ചു നല്ല പോരാളികളും. നന്മയുടെ ആ പോരാളികൾ വിജയം വരിച്ച് ആഘോഷപൂർവ്വം തിരിച്ചു വരണം എന്ന് എന്നിലെ വായനക്കാരൻ ആഗ്രഹിക്കുമ്പോൾ, എന്നിലെ എഴുത്തുകാരൻ ആഗ്രഹിക്കുന്നത് നാളെയുടെ ഏറ്റവും മികച്ച കഥാകാരനെന്ന നിലയിലേക്കുള്ള കശ്യപ് ശ്രീകുമാറിന്റെ വളർച്ചയുടെ യാത്രയാണ്'.

കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീകുമാറിന്റേയും വടവാതൂർ സ്വദേശി ശ്രീജയുടേയും മൂത്ത മകനാണ് കശ്യപ്. കൗശിക് സഹോദരൻ. മെൽബണിൽ മലയാളി സംഘടനാ പ്രവർത്തനത്തിൽ സജീവമാണ് ബിസിനസ്സുകാരനായ ശ്രീകുമാർ. ആരോഗ്യ മേഖലയിലാണ് ശ്രീജ ജോലി ചെയ്യുന്നത്.

പുസ്തകത്തിന്റെ പ്രകാശനം കോട്ടയത്തു നടന്ന ചടങ്ങിൽ മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവഹിച്ചു. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ എന്നിവർ സന്നിഹിതരായിരുന്നു.