ലണ്ടൻ: നാടുകടത്തൽ വിചാരണയ്ക്കിടെ നീരവ് മോദിക്കു വേണ്ടി സുപ്രീകോടതി ജഡ്ജിയായിരുന്ന മാർക്കണ്ഡേയ കട്ജുവും. മോദിക്ക് വേണ്ടി തെളിവുകൾ ഹാജരാക്കാൻ കട്ജിവിന് കൂട്ടായി മുൻ ജഡ്ജി അഭയ് തിപ്സെയും ഉണ്ടായിരുന്നു. രണ്ടു പേർക്കും യുകെ കോടതിയുടെ രൂക്ഷ വിമർശനവും നേരിട്ടു. ഇന്ത്യയ്ക്ക് തന്നെ അപമാനകരമായ വാദങ്ങളാണ് ഉയർത്തിയത്. എന്നാൽ ഇതൊന്നും യുകെ ജഡ്ജ് സാം ഗൂസിന്റെ കണ്ണു തുറപ്പിച്ചില്ല. ഇതോടെ നീരവിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിയും വരുന്നു.

ഇന്ത്യൻ നീതിന്യായവ്യവസ്ഥ സ്വതന്ത്രമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും സ്ഥാപിച്ച് നീരവിന്റെ ഇന്ത്യയിലേക്കുള്ള നാടുകടത്തൽ തടയാൻ കട്ജു നടത്തിയ ശ്രമമാണ് വെസ്റ്റ്മിൻസ്റ്റർ കോടതി ജഡ്ജി സാം ഗൂസ് പൊളിച്ചടുക്കിയത്. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ച ശേഷം രാജ്യസഭാംഗമായതുൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്ത്യൻ ജുഡീഷ്യറി രാഷ്ട്രീയക്കാർക്കു കീഴ്പ്പെട്ടുവെന്ന് യുകെ കോടതിയെ ധരിപ്പിക്കാനുള്ള കട്ജുവിന്റെ നീക്കമാണ് വിമർശന വിധേയമായത്.

ഇന്ത്യയിൽ നീരവിന് നീതിയുക്തമായ വിചാരണ നിഷേധിക്കപ്പെടുമെന്ന കട്ജുവിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. നീരവ് മോദി ഇന്ത്യയിൽ മാധ്യമ വിചാരണ നേരിട്ടുവെന്നും ഇത്തരം സാഹചര്യത്തിൽ നിഷ്പക്ഷമായ വിചാരണ ഇന്ത്യയിൽ സാധ്യമാകില്ലെന്നും കട്ജു കോടതിയിൽ എഴുതി നൽകി. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ അഴിമതി നിറഞ്ഞതും രാഷ്ട്രീയവൽക്കരിക്കപ്പെടതുമാണെന്നും കട്ജു കുറ്റപ്പെടുത്തി. ഇതെല്ലാം യുകെ കോടതി തള്ളി.

കട്ജുവിന്റെ 'വിദഗ്ധഅഭിപ്രായ'ത്തിനു വലിയ വില കൽപ്പിക്കുന്നില്ലെന്ന് യുകെ ജഡ്ജി സാം ഗൂസ് പറഞ്ഞു. ഇന്ത്യയിൽ 2011 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നിട്ടും കട്ജു നൽകിയ തെളിവുകൾ വസ്തുതകൾക്കു നിരക്കാത്തതും വിശ്വാസ്യതയില്ലാത്തതുമാണെന്ന് ജഡ്ജി പറഞ്ഞു. തന്റെ മുതിർന്ന സഹപ്രവർത്തകരോടുള്ള നീരസത്തിന്റെ പ്രതിഫലനമായാണ് തെളിവുകൾ കാണപ്പെട്ടത്. സ്വകാര്യ അജൻഡയുള്ള ഒരു വിമർശകന്റെ മുദ്രകൾ അതിലുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഇന്ത്യയിൽ നീരവിനു മാധ്യമ വിചാരണ നേരിടേണ്ടിവന്നുവെന്നു കുറ്റപ്പെടുത്തിയ കട്ജു, യുകെ കോടതിയിൽ തെളിവുകൾ നൽകുന്നതിനു മുമ്പ് മാധ്യമങ്ങളെ അറിയിച്ചത്, ഇന്ത്യൻ നീതിന്യായരംഗത്ത് ഉന്നതപദവിയിൽ പ്രവർത്തിച്ചിരുന്നയാൾക്കു ചേരാത്ത നടപടിയായിരുന്നുവെന്ന് ജഡ്ജി കുറ്റപ്പെടുത്തി. വിരമിച്ച ശേഷം രാജ്യസഭയിലേക്കു നാമനിർദ്ദേശം സ്വീകരിച്ച മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിമർശിച്ച ജസ്റ്റിസ് കട്ജു വിരമിച്ച ശേഷം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ജുഡീഷ്യറി സ്വതന്ത്രമല്ലെന്നു സ്ഥാപിക്കാൻ തക്ക യാതൊരു തെളിവുകളും ഹാജരാക്കപ്പെട്ടിട്ടില്ലെന്നു കോടതി പറഞ്ഞു. ഭരണഘടനയിലൂന്നിയുള്ള ഇന്ത്യൻ ഭരണസംവിധാനത്തെയും സ്വതന്ത്രമായ നീതിന്യായവ്യവസ്ഥയെയും എടുത്തുപറഞ്ഞാണ് ജഡ്ജി സാം ഗൂസ് നീരവിനെതിരെ വിധി പ്രസ്താവിച്ചത്.

പഞ്ചാബ് നാഷനൽ ബാങ്കി(പി.എൻ.ബി)ൽനിന്ന് 1400 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇംഗ്ലണ്ടിലേക്കു കടന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലേക്കു മടക്കി അയക്കാൻ ലണ്ടൻ കോടതി ഉത്തരവിട്ടതോടെ അദ്ദേഹത്തെ പാർപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി ദക്ഷിണ മുംബൈയിലെ ആർതർ റോഡ് ജയിൽ. ജയിലിനകത്തെ ബാരക് 12ലുള്ള മൂന്ന് വി.െഎ.പി സെല്ലുകളിൽ ഒന്നിലാകും നീരവിനെ പാർപ്പിക്കുക. 2008ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനെ പാർപ്പിക്കാൻ കടുത്ത സുരക്ഷസംവിധാനങ്ങളോടെ പണിതതാണിത്.

കസബിനെ തൂക്കിക്കൊല്ലുന്നതുവരെ ഈ ബാരകിലാണ് പാർപ്പിച്ചത്. ഇതേ ബാരകിലെ മറ്റൊരു വി. െഎ.പി സെൽ വിജയ് മല്യക്കുവേണ്ടിയും മാറ്റിവെച്ചിട്ടുണ്ട്.