കൊച്ചി: സോഷ്യൽ മീഡിയയിൽ നവതരംഗമായി മാറിയ ക്ലബ്ബ്ഹൗസിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'കവിതാലയം' നൂറുനാൾ പിന്നിടുന്നു. കവിതാലയം തുറന്നതു മുതൽ തുടർച്ചയായി ഇരുപതിനാല് മണിക്കൂർ നേരവും കവിതയും അനുബന്ധ ചർച്ചകളുമായി സമാന്തരമായ ഒരു സാംസ്‌കാരിക പ്രവർത്തനമാണ് തുടരുന്നത്. കവിതകളെ ഇഷ്ടപ്പെടുന്നവരുടെ സൈബർ കൂട്ടായ്മയായി രൂപം കൊണ്ടിരിക്കയാണ് കവിതാലയം. കവിതയോടും ജീവിതത്തോടും കലഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന സുമനുസ്സുകളെ ചേർത്തുപിടിച്ചുകൊണ്ടാണ് കവി കെ സി അലവിക്കുട്ടിയും സുഹൃത്തുക്കളും ചേർന്ന് കവിതാലയം എന്ന റൂം തുറന്നത്.

പ്രശസ്തരായ ബാലചന്ദ്രൻ ചുള്ളിക്കാട്, സച്ചിദാനന്ദൻ പുഴക്കര, ശ്രീകുമാർ അമ്പലപ്പുഴ, പോളി വർഗ്ഗീസ് , ഡോണ മയൂര , കൽപ്പറ്റ നാരായണൻ, ഷിഹാബുദ്ദിൻ പൊയ്ത്തുംകടവ് കെ പി എ സമദ്, എ പി അഹ്മദ്, തുടങ്ങി പൊതുമണ്ഡലത്തിൽ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒട്ടേറെ കവികളെയും എഴുത്തുകാരെയും പങ്കെടുപ്പിക്കുന്ന സൗഹൃദ സദസ്സുകൾക്കാണ് 'കവിതാലയം വേദിയാകുന്നത്.

സെപ്റ്റംബർ മാസത്തിൽ മലയാള ആനുകാലികങ്ങളിൽ വന്ന തിരഞ്ഞെടുത്ത കവിതകൾ, കവികൾ തന്നെ അവതരിപ്പിക്കുന്ന പ്രതിമാസ പരിപാടിയുടെ ആദ്യലക്കത്തിന് നാളെ തുടക്കമാകും. 'ആ ആനുകാലികങ്ങളിലൂടെ' എന്ന പേരിലാണ് കവിതാലയത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഞായർ രാത്രി 7.30-10.30 വരെയുള്ള സമയത്ത് നടക്കുന്ന ഈ ചർച്ചയിൽ ഭാഷാപോഷിണി, പച്ചക്കുതിര, പാഠഭേദം, കലാപൂർണ്ണ തുടങ്ങിയ മാസികളിലും മാതൃഭൂമി, മാധ്യമം, മലയാളം, ദേശാഭിമാനി, കലാകൗമുദി തുടങ്ങിയ വാരികകളിലും വന്ന കവിതകൾ അവതരിപ്പിക്കപ്പെടും.