തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ 300 തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറൽ, ജില്ലാ, താലൂക്കുതല ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവയിൽ 1200 വിവിധ തസ്തികകൾ സൃഷ്ടിക്കാൻ നേരത്തെ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇതിൽ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതിയാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

നഴ്സ് ഗ്രേഡ് രണ്ട് 204, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാർക്ക് 42, ഓഫീസ് അറ്റൻഡന്റ് 2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർമാർ ഒഴിവുള്ള തസ്തികകൾ എത്രയും വേഗം പി.എസ്.സി.യെ അറിയിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിലെ ഒഴിവുള്ള തസ്തികകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ മന്ത്രി വകുപ്പ് തലവന്മാരുടെ യോഗം വിളിച്ച് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറ്റവുമധികം തസ്തികകൾ സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിലാണ്. അതിന്റെ തുടർച്ചയായി ഈ സർക്കാരും നിരവധി തസ്തികകളാണ് സൃഷ്ടിച്ചു വരുന്നത്.