ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ വാതിൽപ്പടി റേഷൻ വിതരണത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നീക്കത്തോടു പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. റേഷൻ മാഫിയയുടെ സ്വാധീനമാണ് കേന്ദ്രത്തിന്റെ നടപടിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. റേഷൻ മാഫിയ ശക്തമാണ്. റേഷൻ മാഫിയയെക്കുറിച്ചു പരിശോധിക്കാൻ ആദ്യമായി ഒരു സർക്കാർ നടപടി സ്വീകരിച്ചിരിക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞു.

ഡൽഹി സർക്കാർ ആരംഭിച്ച വാതിൽപ്പടി റേഷൻ വിതരണം കേന്ദ്രം നിർത്തിവെപ്പിച്ചു. പിസ്സയും ബർഗറും സ്മാർട്ട് ഫോണുകളും വസ്ത്രങ്ങളും വീടുകളിൽ എത്തിച്ചു നൽകാമെങ്കിൽ റേഷൻ മാത്രം എന്തുകൊണ്ട് എത്തിച്ചു കൂടെന്നാണ് കെജ്രിവാൾ ചോദിച്ചത്. നേരത്തെ ആംആദ്മി പാർട്ടിയും ഇതേകാര്യം ചോദിച്ചിരുന്നു.

പദ്ധതി നടപ്പാക്കാൻ ഡൽഹി സർക്കാരിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല, എന്നാൽ തർക്കം ഒഴിവാക്കാൻ വേണ്ടിയാണ് അഞ്ച് തവണയോളം അനുമതി തേടിയതെന്നും കെജ്രിവാൾ പറഞ്ഞു.

ഡൽഹിയിലെ 72 ലക്ഷം റേഷൻ ഗുണഭോക്താക്കൾക്കു വാതിൽപ്പടി റേഷൻ ഡെലിവറി പദ്ധതി പ്രയോജനപ്പെടുമെന്നും കെജ്രിവാൾ പറഞ്ഞു. എന്നാൽ സബ്സിഡികൾ സ്വീകരിക്കുന്നവർ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെയും വാദം.