തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയെ കേരള നിയമസഭ അഭിനന്ദിച്ചു. അഭിനവ് ബിന്ദ്രക്കു ശേഷം ഇന്ത്യ വ്യക്തിഗത ഇനങ്ങളിൽ നേടുന്ന സ്വർണമെഡൽ കൂടിയാണിത്. ആധുനിക ഒളിമ്പിക്‌സിൽ ഇന്ത്യ നേടുന്ന ആദ്യത്തെ അത്‌ലറ്റിക്‌സ് സ്വർണമെഡൽ എന്ന നിലയിൽ എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ് ടോക്കിയോയിൽ സാക്ഷാത്കരിച്ചത്. രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച നീരജ് ചോപ്രയെ ഈ സഭ അഭിനന്ദിക്കുന്നതായി സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.

ഒളിമ്പിക്‌സിലെ പുരുഷവിഭാഗം 65 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്രംഗ് പുനിയയേയും ഈ സഭ അഭിനന്ദിച്ചു. രണ്ടു മാസം മുമ്പ് പരിക്കേറ്റിരുന്ന ബജ്രംഗ് പുനിയയോട് ഡോക്ടർമാർ വിശ്രമിക്കാൻ നിർദേശിച്ചിരുന്നതാണ്. എന്നാൽ രാജ്യത്തിന് വേണ്ടി മത്സരിച്ച് അദ്ദേഹം മെഡൽ നേടി. ഇരുവർക്കും തുടർന്നും മികച്ച വിജയങ്ങൾ ആശംസിക്കുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങൾ നേടിയ എല്ലാ കായികതാരങ്ങളെയും ഈ സഭ അഭിനന്ദിക്കുന്നതായും സ്പീക്കർ പറഞ്ഞു.