തലശേരി: ക്വട്ടേഷൻ കേസിൽ പ്രതിയായ കേരളാ ബാങ്ക് ശാഖാ ജീവനക്കാരി തലശേരി കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. മാതമംഗലംചെറുതാഴം ശ്രീസ്ഥയിലെ ഭർതൃ ബന്ധുവായ കോൺട്രാക്ടറെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ ഒളിവിൽ കഴിയുന്ന ബാങ്ക് ജീവനക്കാരിയായ യുവതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 12ന് തലശേരി ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

അതുവരെ പ്രതിയെ അറസ്റ്റ് ചെയ്യില്ലെന്നാണ് സൂചന. ക്രിമിനൽകേസിൽ പൊലീസ് അറസ്റ്റു ചെയ്യാൻ സാധ്യതയേറിയതോടെയാണ് യുവതിഅഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ കോടതി ആവശ്യപ്പെട്ട പ്രകാരം പരിയാരം പൊലീസ് കേസ് സംബന്ധമായ റിപോർട്ട് കോടതിയിൽ സമർപ്പിച്ചു. അതേസമയം കേസിൽ റിമാന്റിൽ കഴിയുന്ന ക്വട്ടേഷൻ സംഘത്തിലെ നാലു പ്രതികളെയും വീണ്ടും ചോദ്യം ചെയ്യാനായി പരിയാരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി' പരിയാരം പൊലീസ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് ഇവരെ പൊലിസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്.

റിമാന്റിൽ കഴിയുന്ന നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ കേസന്വേഷണ ചുമതലയുള്ള പരിയാരം എസ്‌ഐ കെ.വി സതീശൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. പൊലീസ് കസ്റ്റഡിയിൽ പ്രതികളെ വിട്ടു കിട്ടുന്നതോടെ തെളിവെടുപ്പ് പൂർത്തിയാക്കും. ക്വട്ടേഷൻ ഗൂഢാലോചന നടത്തിയ കണ്ണൂരിലും, പണം കൈപറ്റിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും.

കൃത്യം നടത്താൻ ആയുധം വാങ്ങിയ തളിപ്പറമ്പ് മാർക്കറ്റിലെ കടയിലും സംഭവത്തിന് ശേഷം ആയുധം വലിച്ചെറിഞ്ഞ പുഴയ്ക്കരികിലും എത്തിച്ച് ആയുധം കണ്ടെടുത്ത ശേഷം വാഹനവും കണ്ടെടുക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 19ന് രാത്രിയിലാണ്‌ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി സുരേഷ് ബാബു(52)വിനെ വധിക്കാൻ ശ്രമിച്ചത്. മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണത്തിനിടെയാണ് ജില്ലാ ബാങ്ക് കണ്ണുർ ശാഖാ ജീവനക്കാരി സീമ നൽകിയ പ്രമാദമായ ക്വട്ടേഷൻ കേസിന്റെ ചുരുളഴിക്കാൻ പരിയാരം ഇൻസ്പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സാധിച്ചത്.

ഭർതൃ ബന്ധുവായ കരാറുകാരൻ പൊലിസുകാരനായ ഭർത്താവിനെയും തന്നെയും അകറ്റിയതിലുള്ള വൈരാഗ്യവും പണം വാങ്ങിയിട്ട് തിരിച്ചുനൽകാത്ത വിഷയവുമാണ് ഇയാളെ അടിച്ച് ജീവച്ഛവമാക്കാൻ കരാർ നൽകാൻ യുവതിയെ പ്രേരിപ്പിച്ചത്.ഏറെക്കാലമായി ഭർത്താവിൽ നിന്നും അകന്നു കഴിയുന്ന സീമ പയ്യാമ്പലത്തെ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണ് താമസിച്ചിരുന്നത്