കൊച്ചി: അടിമുടി കടം വാങ്ങി ജീവിക്കുന്നൊരു സർക്കാർ. അതാണ് കേരള സർക്കാറിനെ കുറിച്ച് ഒറ്റവാക്കിൽ നൽകാൻ സാധിക്കുന്ന നിർവചനം. സാമ്പത്തിക കാര്യത്തിൽ യാതൊരു അച്ചടക്കവുമില്ലാതെ കടം വാങ്ങിക്കൂട്ടുകയാണ് രണ്ടാം പിണറായി സർക്കാർ. വെറും അഞ്ചരമാസംകൊണ്ട് മലയാളിയുടെ ആളോഹരി കടബാധ്യതയിലുണ്ടായ വർധന 70.72 ശതമാനത്തിൽ ഏറെയാണെന്ന് ബോധ്യമാകുമ്പോൾ മലയാളിയുടെ കടമെടുപ്പിന്റെ ആഴം ബോധ്യമാകും. ഒരു ലക്ഷത്തിലേറെ മുതൽ മുടക്കി കെ റെയിൽ കൂടി സ്ഥാപിക്കുമ്പോൾ സംസ്ഥാനത്തെ കടബാധ്യത വീണ്ടും ഉയരുമെന്നതും ഉറപ്പാണ്.

ഓഗസ്റ്റിലെ കണക്കനുസരിച്ച് ഒരു മലയാളിയുടെ ശരാശരി കടബാധ്യത 95,225.29 രൂപയാണ്. കഴിഞ്ഞ മാർച്ചിൽ ഇത് 55,778.34 രൂപയായിരുന്നു. 2021 ഏപ്രിൽ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ നീളുന്ന അഞ്ചുമാസം കൊണ്ട് സംസ്ഥാനസർക്കാർ കടമെടുത്തത് 28,850.47 കോടി രൂപയാണ്. അതായത്, ഓരോ മാസവും 5770 കോടി മലയാളി കടമെടുത്തെന്ന് സാരം. ഇത് ദിവസം 192.33 കോടി രൂപ വീതവുമാണ്. എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റും വിവരാവകാശപ്രവർത്തകനുമായ എം.കെ. ഹരിദാസിന് ധനകാര്യ ഇൻഫർമേഷൻ വകുപ്പ് നൽകിയ വിവരാവകാശമറുപടിയുടെ അടിസ്ഥാനത്തിലാണ് കണക്ക്.

സംസ്ഥാനത്തിന്റെ കടം എങ്ങനെയെന്ന് പരിശോധിച്ചാൽ 2016 മാർച്ച് 31-ലെ പൊതുകടം -1,57,370.33 കോടി രൂപയിലായിരുന്നു. ഇതാണ് 2021 ഓഗസ്റ്റിൽ എത്തിയപ്പോൾ 3,31,517.31 കോടിയായി ഉയർന്നത്. ഉമ്മൻ ചാണ്ടിസർക്കാർ അധികാരം ഒഴിയുമ്പോഴുള്ള സംസ്ഥാനത്തിന്റെ കടബാധ്യത 1,09,730.97 കോടി രൂപ ആയിരുന്നു. ആളോഹരി കട ബാധ്യത 32,129.23 രൂപയും. ഇപ്പോഴത്തെ ഇപ്പോഴത്തെ ആളോഹരി കടബാധ്യത -95,225.29 രൂപയിൽ എത്തിയിട്ടുണ്ട്. അഞ്ചരവർഷംകൊണ്ട് ആളോഹരി കടബാധ്യതയിലുണ്ടായ വർധന- 196 ശതമാനമാണ് എന്നതാണ് ഞെട്ടിക്കുന്ന വസതുത.

സർക്കാറിന് ശമ്പളം കൊടുക്കാനും മറ്റു ചെലവ്ക്കുമായാണ് വൻതുക കടം വാങ്ങുന്നതും. കെ.എസ്.ആർ.ടി.സിയാണ് സർക്കാറിനെ മുടിക്കുന്ന ഒരു സ്ഥാപനം. ഈ സ്ഥാപനത്തിന് സഹായമായി സർക്കാർ ഇതുവരെ നൽകിയത്. 1519.34 കോടി രൂപയാണ്. കുടുംബശ്രീക്ക് 1808.73 കോടിയും നൽകി.,

2003 മുതൽ 2021-'22-ലെ അക്കൗണ്ടിങ് കാലാവധിയിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് 1808.73 കോടി രൂപ സഹായധനം നൽകി. 2003 മുതൽ 2015-'16 വരെ 633.83 കോടി രൂപയാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയത്. എന്നാൽ, പിണറായിസർക്കാരിന്റെ കാലത്ത് ഇതുവരെ നൽകിയത് 1174.90 കോടി രൂപയാണ്.

കടത്തിൽ മുങ്ങിയ കേരളം കെ റെയിൽ എങ്ങനെ നടപ്പിലാക്കും?

അടിമുടി കടത്തിൽ മുങ്ങിയ കേരളം എങ്ങനെ കെ റെയിൽ നടപ്പിലാക്കും എന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്. കെ റെയിൽ പദ്ധതിക്കുള്ള
വിദേശ വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നു കേന്ദ്ര സർക്കാർ തീർത്തു പറഞ്ഞതോടെ എതിർപ്പുകൾ അവഗണിച്ചു പദ്ധതിയുമായി മുന്നോട്ടുപോയ സംസ്ഥാന സർക്കാർ വെട്ടിലാണ് താനും. ഇപ്പോൾ തന്നെ ഭീമമായ കടബാധ്യതയിൽ പെട്ടുഴലുന്ന സംസ്ഥാന സർക്കാരിനു സിൽവർ ലൈൻ പദ്ധതിയുടെ ബാധ്യത മുഴുവൻ ഏറ്റെടുക്കാൻ ത്രാണി പോരാ. വിദേശ ഏജൻസികളിൽനിന്നു വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി നിർബന്ധവുമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എന്തു നിലപാടു സ്വീകരിക്കുമെന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്.

33,700 കോടി രൂപയുടെ വിദേശ വായ്പയാണു പദ്ധതിക്കു വേണ്ടി വരിക. കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിനു ഇത്രയും വലിയ ബാധ്യത താങ്ങാനാവില്ലെന്നു കണ്ടാണു കേന്ദ്രം കർശന നിലപാട് സ്വീകരിച്ചത്. പദ്ധതി ഒരിക്കലും ലാഭകരമാകുകയുമില്ല. മാത്രമല്ല, പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും ശാസ്ത്ര സംഘടനകളും രംഗത്തു വന്നിരുന്നു. പദ്ധതി ലാഭകരമാകുമെന്നു ബോധ്യപ്പെടുത്തുന്നതിനു പുറമെ ഇത്തരം എതിർപ്പുകൾ ഇല്ലാതാക്കുകയെന്നതും സംസ്ഥാന സർക്കാരിനു മുന്നിലുള്ള വെല്ലുവിളിയാണ്. വിദേശ വായ്പയ്ക്കു പകരം ആ തുക കൂടി സംസ്ഥാനത്തിന് ഏറ്റെടുക്കാനാവുമോയെന്നാകും സംസ്ഥാന സർക്കാർ ഇനി പരിശോധിക്കുക.

ആകെ 63,941 കോടി രൂപയാണു പദ്ധതിക്കു ചെലവ് കണക്കാക്കുന്നത്. എന്നാൽ 2.10 ലക്ഷം കോടി െയങ്കിലും വേണ്ടിവരുമെന്നാണു കേന്ദ്ര സർക്കാരിന്റെ കണക്ക്. ഇതിൽ 2150 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമായി നൽകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. വിദേശ വായ്പയ്ക്കു കേന്ദ്ര സർക്കാർ ചുവപ്പു സിഗ്‌നൽ കാണിച്ചതോടെ കേന്ദ്ര വിഹിതത്തിന്റെ കാര്യവും ഇതോടെ അനിശ്ചിതത്വത്തിലായി. ഫലത്തിൽ, സിൽവർ ലൈൻ പദ്ധതിക്കു സംസ്ഥാന സർക്കാർ സാമ്പത്തിക സമാഹരണത്തിന് ഇനി ഒന്നേയെന്നു തുടങ്ങണം.