തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. കോവിഡ് മാനദണ്ഡം കർശനമായി ഉറപ്പാക്കിക്കൊണ്ടാകും ബാറുകൾ തുറന്നുപ്രവർത്തിക്കുക ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ച് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റെ അം​ഗീകാരം ലഭിച്ചാലുടൻ ഉത്തരവ് ഇറങ്ങും.

സംസ്ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി നൽകുന്ന ഉത്തരവ് ഇന്ന് വൈകിട്ടോ നാളെയൊ പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ടുകൾ. എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ മാത്രമേ പാടുള്ളു തുടങ്ങിയവയാണ് നിബന്ധനകൾ. ഏറ്റവും അടുത്ത ദിവസം തന്നെ ബാറുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ അനുവാദമുണ്ടാകും.

കോവിഡിനെ തുടർന്ന് അടച്ചിട്ട ബാറുകൾ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകൾ മദ്യം വിൽക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത്. ലോക്ഡൗൺ ആരംഭിച്ചപ്പോഴാണ് ബാറുകൾ പൂട്ടിയത്. കൗണ്ടറുകളിലൂടെയുള്ള വിൽപ്പന മാത്രമാണ് ഇപ്പോഴുള്ളത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഒരു മേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് എക്സൈസും പൊലീസും ഉറപ്പുവരുത്തും.

ഇതര സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നപ്പോൾ തന്നെ സംസ്ഥാനത്തും തുറക്കണമെന്നാവശ്യപ്പെട്ട് ബാർ ഓണേഴ്സ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ നിലപാട്. ബാറുടമകൾ പാർട്ടി നേതൃത്വത്തെ സമീപിച്ചതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്തു. സെക്രട്ടേറിയറ്റിൽ അനുകൂല നിലപാടുണ്ടായെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായിവരുന്ന ഘട്ടമായതിനാൽ സാവകാശം മതി ബാർ തുറക്കലെന്നു തീരുമാനിക്കുകയായിരുന്നു. പിന്നാലെ കോവിഡ് രൂക്ഷമായേക്കുമെന്ന ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടും വന്നതോടെയാണ് സർക്കാർ അന്ന് ബാർ തുറക്കൽ മാറ്റിവച്ചത്