കോട്ടയം: സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പണം നൽകി വാങ്ങാൻ ശേഷിയുള്ളവരിൽ നിന്നും പണം ഈടാക്കുന്നത് സംബന്ധിച്ചും ആലോചന സജീവം. വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നതിനൊപ്പം ആവശ്യമുള്ളവർക്ക് പണം കൊടുത്ത് കോവിഡ് വാക്സീൻ എടുക്കാൻ സൗകര്യം ഒരുക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഇതിനായി വാക്സിൻ വിതരണത്തിലും കാരുണ്യ മോഡൽ നടപ്പാക്കാനാണ് പദ്ധതി.

കോവിഡ് പ്രതിരോധത്തിനൊപ്പം കേരളത്തിലെ സർക്കാർ ആശുപത്രികളുട‌െ വികസനവുമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. അതേസമയം, സൗജന്യ വാക്സിനേഷൻ എന്ന മുൻ പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്യാനാകും എന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. സർക്കാർ വാക്സീൻ വാങ്ങി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കു നൽകും. ഇവർ ആവശ്യക്കാർക്ക് പണം വാങ്ങി കുത്തിവയ്പ് നടത്തും. ഇതിൽ നിന്നുള്ള ലാഭം സർക്കാർ ആശുപത്രികളുടെ വികസനത്തിന് ഉപയോഗിക്കാം. സർക്കാർ ആശുപത്രികൾ വഴി ആയതിനാൽ അമിത വില ഈടാക്കുന്നതു തടയാൻ കഴിയും. ഇതാണ് ചികിത്സാ രംഗത്ത് വിജയകരമായ കാരുണ്യ മോഡൽ.

ആരോഗ്യ വകുപ്പിന്റെ ശുപാർശ സർക്കാർ പരിശോധിച്ചു വരുന്നു. എല്ലാവർക്കും സൗജന്യ വാക്സീൻ എന്നതാണ് സർക്കാർ നയം. എന്നാൽ കോവിഡ് ചികിത്സാ രംഗത്ത് സർക്കാരിന് സംഭവിച്ച വീഴ്ചയാണ് സൗജന്യ വിതരണത്തിനൊപ്പം വിൽപ്പനയും നടത്താനുള്ള ചിന്തയുടെ പിന്നിൽ.ആദ്യ ഘട്ടത്തിൽ സർക്കാർ തലത്തിൽ മാത്രം കോവിഡ് ചികിത്സ നടത്തിയത് തിരിച്ചടിയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ചതോടെയാണ് സർക്കാരിന്റെ ഭാരം കുറഞ്ഞത്. സർക്കാർ തലത്തിൽ ബദൽ സൗകര്യങ്ങൾ ഉള്ളതിനാൽ സ്വകാര്യ ആശുപത്രികൾക്ക് ചികിത്സയിൽ അമിത ചാർജ് ഈടാക്കാനും കഴിഞ്ഞില്ല.

സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ഉൽപാദിപ്പിക്കുന്നതിൽ പകുതി വാക്സീൻ സർക്കാരിനും ബാക്കി സ്വകാര്യ മേഖലയ്ക്കും നൽകുമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുള്ളത്.ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ സൗജന്യ വാക്സീൻ എത്തുമ്പോഴേക്കും മാസങ്ങൾ എടുക്കും. എന്നാൽ സ്വകാര്യ മേഖല വഴി കൂടി വിതരണം ചെയ്താൽ കൂടുതൽ പേരിലേക്ക് കാലതാമസം കൂടാതെ എത്തിക്കാൻ കഴിയും. ഏകദേശം 1000 രൂപയ്ക്ക് അടുത്തായിരിക്കും വാക്സീൻ വില.