തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കു ശമ്പളവും വിരമിച്ചവർക്കു പെൻഷനും വിതരണം ചെയ്യാൻ 3,000 കോടി രൂപ കൂടി സർക്കാർ കടമെടുക്കുന്നു. റിസർവ് ബാങ്കിൽ ഇന്നു നടക്കുന്ന ലേലത്തിലൂടെ 25 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 35 വർഷത്തെ തിരിച്ചടവിൽ 1,000 കോടിയുമാണു കടമെടുക്കുന്നത്. അതേ സമയം 1000 രൂപ സ്‌പെഷൽ കെയർ അലവൻസ് ഒട്ടേറെ പെൻഷൻകാർക്ക് ലഭിച്ചിട്ടില്ലെന്ന പരാതി വ്യാപകമാണ്.

ആകെ 14 സംസ്ഥാനങ്ങൾ ഇന്നത്തെ കടമെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ തുകയുടെ വായ്പ ആവശ്യപ്പെട്ടിരിക്കുന്നത് കേരളമാണ്. ഈ വർഷം 36,800 കോടിയാണ് സംസ്ഥാന സർക്കാരിനു കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

പുതിയ സെർവർ സ്ഥാപിച്ച ശേഷമുള്ള ആദ്യ ശമ്പള, പെൻഷൻ വിതരണമാണു മറ്റന്നാൾ ആരംഭിക്കുക. ഇതിനാൽ ശമ്പള വിതരണത്തിലെ പതിവു തടസ്സങ്ങൾ ഇക്കുറി ഉണ്ടാകില്ലെന്നാണു ട്രഷറി അധികൃതരുടെ പ്രതീക്ഷ. ശമ്പള വിതരണം തടസ്സപ്പെടുത്തുന്നത് ട്രഷറിയിൽ ആവശ്യത്തിനു പണമില്ലാത്തതിനാലാണെന്ന ആരോപണം നേരത്തെ ചില സർവീസ് സംഘടനകൾ ഉന്നയിച്ചിരുന്നു.

അതേസമയം, 80 വയസ്സു കഴിഞ്ഞവർക്ക് പെൻഷനൊപ്പം അനുവദിച്ച സ്‌പെഷൽ കെയർ അലവൻസ് കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്.കഴിഞ്ഞ ഏപ്രിലിലാണ് ഇതു നൽകിത്തുടങ്ങിയത്. എന്നാൽ, പ്രായം തെളിയിക്കുന്ന രേഖ ട്രഷറിയിൽ ഇല്ലെന്ന കാരണം പറഞ്ഞാണ് ഒട്ടേറെപ്പേർക്ക് ഈ ആനുകൂല്യം തടഞ്ഞു വച്ചിരിക്കുന്നത്.

അലവൻസ് ലഭിക്കാത്തവർ ജനന തീയതി ട്രഷറിയെ മുൻപ് അറിയിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും ഇല്ലെങ്കിൽ തെളിവു സഹിതം അപേക്ഷ നൽകണമെന്നുമാണ് ട്രഷറി അധികൃതർ വ്യക്തമാക്കുന്നത്.