തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ സിലബസ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് ഗവർണർ പ്രതികരിച്ചു. വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർത്ഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ നിർദ്ദേശിച്ചു.

വൈവിധ്യത്തിൽ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. എല്ലാ തരത്തിലുള്ള ചിന്തകളെയും പഠനവിധേയമാക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകണം. എങ്കിലേ അവരുടെ ചിന്താശേഷി വികസിക്കുകയും അവർ നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരം നവീന ആശയങ്ങളുള്ളവർക്കേ ലോകത്തിന്റെ പുരോഗതിയിൽ സംഭാവനകൾ നൽകാനാകൂ. ഇത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.

അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം. ഏത് ആശയവും പഠനവിധേമാക്കിയാൽ മാത്രമേ കൂടുതൽ സൃഷ്ടിപരമായ ചിന്തകൾ ഉണ്ടാകൂ. കാര്യങ്ങൾ പഠിച്ചതിനുശേഷം എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകൾ ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ സർവകലാശാലയിലെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോൾവാൾക്കർ അടക്കമുള്ളവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. സർവകലാശാലാ പാഠ്യപദ്ധതി കാവിവത്കരിക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നാണ് പ്രതിപക്ഷം അടക്കമുള്ളവർ ആരോപിക്കുന്നത്.

അതേ സമയം സിലബസിനെ പിന്തുണച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അടക്കം രംഗത്തെത്തിയിരുന്നു. ഒടുവിൽ പ്രതിഷേധം ശക്തമായതോടെ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചു.

കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സർവകലാശാലയിലെ റിട്ട. പ്രൊഫസർ ഡോ. കെ.വി.പവിത്രൻ എന്നിവരാണ് സമിതിയംഗങ്ങൾ. അഞ്ചുദിവസത്തിനകം ഇവരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിലബസ് മരവിപ്പിക്കുന്നില്ലെന്നും സമിതിയുടെ നിർദ്ദേശമനുസരിച്ച് മാറ്റംവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞവർഷമാണ് ബ്രണ്ണൻ കോളേജിൽ എം.എ. ഗവേണൻസ് എന്ന പുതിയ കോഴ്സ് തുടങ്ങിയത്. അതിൽ ഈവർഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ 'തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്' എന്ന പേപ്പറിൽ ചർച്ചചെയ്തു പഠിക്കാൻ നിർദ്ദേശിച്ചതിൽ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്.