തിരുവനന്തപുരം: റമസാനോട് അനുബന്ധിച്ച് സംസ്ഥാനത്തെ ലോക്ക് ഡൗൺ മാർഗരേഖ പുതുക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. റമസാനോടനുബന്ധിച്ച് ഹോം ഡെലിവറിക്കായി മെയ്‌ 12ന് രാത്രി 10 മണി വരെ ഇറച്ചി കടകൾക്കു പ്രവർത്തിക്കാം.

മെയ്‌ 15 ശനിയാഴ്ച ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ദിവസമായിരിക്കും. മറ്റു പ്രവൃത്തി ദിവസങ്ങളിൽ മിനിമം ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കാം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിനും എഫ്എസ്എസ് ആക്റ്റ് 2006 ലെ സെക്ഷൻ 47 (5) പ്രകാരമുള്ള നാല് സ്വകാര്യ ലബോറട്ടറികൾക്കും മിനിമം ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കാമെന്നും ദുരന്ത നിവാരണ വിഭാഗം പുറത്തിരക്കിയ പുതുക്കിയ മാർഗരേഖയിൽ പറയുന്നു.

ഇന്നലെ കെ ആർ ഗൗരിയമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായും കോവിഡ് പ്രോട്ടോക്കോളിൽ ഇളവു നൽകിയിരുന്നു.

ലോക്ക് ഡൗൺ മാർഗ്ഗരേഖയിലെ മറ്റ് നിർദേശങ്ങൾ:

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

ചരക്കുവാഹനങ്ങൾ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്‌സി ഇവ ഉപയോഗിക്കാം.

വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്‌സി ഇവ ലഭ്യമാകും. സ്വകാര്യവാഹനങ്ങൾ അവശ്യവസ്തുക്കളും മരുന്നും വാങ്ങാൻ മാത്രം പുറത്തിറക്കാം.

കോവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളിൽ യാത്രചെയ്യാം.

ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ ഒരു മണിവരെ.

റെയിൽ, വിമാന സർവീസുകൾ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. മെട്രോ ട്രെയിനും സർവീസ് നടത്തില്ല.

ഹോംനഴ്‌സ്, പാലിയേറ്റിവ് പ്രവർത്തകർക്ക്‌ േജാലി സ്ഥലങ്ങളിലേക്ക്‌ േപാകാം.

ഐടി, അനുബന്ധ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാം.

എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.

പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ പ്രവർത്തിപ്പിക്കാം.

ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ആൾക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികൾക്ക് വിലക്ക്.

കൃഷി, ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകൾക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ.

വാഹന, അത്യാവശ്യ ഉപകരണ റിപ്പയർ കടകൾ തുറക്കാം.

അടിയന്തര പ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകൾ അടച്ചിടും.

ഇലക്ട്രിക്കൽ, പ്ലമിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമില്ല

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല

നിർമ്മാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം.

തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം.