കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസിനെ കേരള പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വള്ളക്കടവ് വഴി വാഹനത്തിലെത്തിയ എംപിയെ അണക്കെട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഒരു മണിക്കൂറിലധികം തടഞ്ഞുവെച്ചശേഷം മടക്കി അയക്കുകയായിരുന്നു.

അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാട് എക്‌സി. എൻജിനീയർ സാം ഇർവിന്റെ അനുമതിയോടെയാണ് എംപി സന്ദർശനത്തിനെത്തിയത്. എന്നാൽ, ഇടുക്കി കലക്ടർ അനുമതി നൽകാത്തതിനാൽ തടയുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയതെന്ന് എംപി പറഞ്ഞു.

അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് ഉയരുകയാണ്. 137.60 അടി ജലമാണ് ഇപ്പോഴുള്ളത്. നിലവിലെ സ്ഥിതി നേരിട്ട് മനസ്സിലാക്കി പാർലമെന്റിൽ ഉന്നയിക്കാനാണ് സന്ദർശനം തീരുമാനിച്ചതെന്ന് എംപി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പൊലീസ് തമിഴ്‌നാടിന്റെ പ്രീതി പിടിച്ചുപറ്റാൻ ശ്രമം നടത്തുകയായിരുന്നു. അണക്കെട്ട് സന്ദർശിക്കുന്നതിൽ തമിഴ്‌നാടിനില്ലാത്ത എതിർപ്പ് കേരള പൊലീസിനെന്തുകൊണ്ടാണ് ഉണ്ടായതെന്നതിൽ സംശയമുണ്ടെന്നും അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്നും എംപി വ്യക്തമാക്കി.

അണക്കെട്ടിലെത്തിയ എംപി.യെ സ്പിൽവേയ്ക്ക് സമീപം ഇൻസ്‌പെക്ടർ സുവർണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകണമെന്ന് ഏറെ നേരം എംപി ഇവരോട് ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്ന് വ്യക്തമാക്കി തിരിച്ചയക്കുകയായിരുന്നെന്ന് എംപിയുടെ ഒപ്പം ഉണ്ടായിരുന്നവരും പറയുന്നു.