ബംഗളൂരു: ബംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്കും സർവീസുകൾ നടത്തുന്ന കേരള ആർടിസി ബസുകൾ പീനിയ ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്യണമെന്ന ഉത്തരവ് കർണാടക സർക്കാർ മരവിപ്പിച്ചു. ഇനി പഴയതുപോലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ തന്നെ കേരള ആർടിസി ബസുകൾക്കു തുടരാം. ഒക്ടോബർ 15ന് ഇറക്കിയ ഉത്തരവാണ് കേരള സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ചത്.

സാറ്റലൈറ്റ് ബസ്സ്റ്റാൻഡിലെ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും മൂലമാണ് കേരള ആർടിസി സർവീസ് മാറ്റാൻ ആവശ്യപ്പെട്ടത്. എന്നാൽ പാർക്കിങ് പീനിയയിലേക്കു മാറ്റുന്നത് പകൽ സർവീസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് കേരളം കർണാടകയെ അറിയിച്ചു. സ്റ്റാൻഡ് മാറിയാൽ കേരള ആർടിസിക്ക് അധിക ബാധ്യതയും ഉണ്ടാകുമായിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച കർണാടക സർക്കാർ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

മണ്ഡലകാലത്ത് ബംഗളൂരുവിൽനിന്ന് ശബരിമലയിലേക്ക് പ്രത്യേക സർവീസുകൾ തുടങ്ങാൻ കേരള ആർടിസി തീരുമാനിച്ചു. പീനിയയിൽ നിന്നും സാറ്റലൈറ്റ് ടെർമിനലിൽ നിന്നുമാണ് സർവീസുകൾ. പീനിയയിൽ നിന്ന് ദിവസവും ഒരു സർവീസ് നടത്തും. തിരക്കു കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്നും കേരള ആർടിസി അറിയിച്ചിട്ടുണ്ട്. സ്‌പെഷൽ ബസുകളുടെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും.

കഴിഞ്ഞ തവണ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്ന് ദിവസേന രണ്ടു സൂപ്പർ ഡീലക്‌സ് ബസുകളാണ് സർവീസ് നടത്തിയത്. ഇത്തവണ കേരളആർടിസി പുതുതായി സർവീസ് ആരംഭിച്ച പീനിയ ബസ് ടെർമിനൽ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപമാണെന്നത് തീർത്ഥാടകർക്ക് ഏറെ അനുഗ്രഹമാകും.