തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. അദ്ധ്യാപക സംഘടനകളുമായി യോഗം ചേർന്നപ്പോൾ വ്യത്യസ്ത അഭിപ്രായം ഉണ്ടായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രവേശനോത്സവം, പുതിയ അധ്യനവർഷത്തെ ഓൺലൈൻ ക്ലാസുകൾ,ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി മൂല്യ നിർണയം. എസ്.എസ്.എൽ.സി ടിഎച്ച്എൽസി മൂല്യനിർണയം, യൂണിഫോം -ടെസ്റ്റ് ബുക്ക് വിതരണം ഇത്രയും കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് അദ്ദേഹം വാർത്താ സമ്മേളനം വിളിച്ചുചേർത്തത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് ഒൻപത് മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്സ് ചാനലിലൂടെ ഉദ്ഘാടനം നടത്തും. 11 മണിക്ക് സ്‌കൂൾ തലത്തിൽ വെർച്വലായി പ്രവേശനോത്സവം നടത്തും. ഈ വർഷത്തെ അധ്യയനം വിക്ടേഴ്സ് ചാനലിന് പുറമെ ഓൺലൈൻ ആക്കും. കുട്ടികൾക്ക് അദ്ധ്യാപകരെ കാണാത്തതിലുള്ള മാനസിക പ്രയാസം ഉണ്ട്. അതുകൊണ്ട് തന്നെ ഡിജിറ്റൽ ക്ലാസുകൾക്ക് ഉപരിയായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.

ഹയർസെക്കണ്ടറി മൂല്യനിർണയ ക്യാമ്പുകൾ ജൂൺ 1ന് ആരംഭിച്ച് ജൂൺ 19ന് പൂർത്തീകരിക്കും. 79 ക്യാമ്പുകളിലായി 26447 അദ്ധ്യാപകരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എട്ട് ക്യാമ്പുകളിലായി 3031 അദ്ധ്യാപകരെയും ആണ് മൂല്യനിർണയത്തിനായി നിയോഗിച്ചത്. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴാം തിയ്യതിവരെ നടത്തും. എസ്.എസ്.എൽ.സി ടിഎച്ച്എൽസി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഏഴിന് ആരംഭിച്ച് ജൂൺ 25ന് പൂർത്തിയാകും. പാഠപുസ്തക വിതരണം ഊർജ്ജിതമായി നടക്കുന്നുണ്ട്. ഒന്നാം വാല്യത്തിന്റെ 70 ശതമാനം വിതരണം ചെയ്തു കഴിഞ്ഞു.