തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കണമെന്ന് ആവശ്യപ്പെട്ട് കേരളം തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു. തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുണ്ട്. അനിയന്ത്രിതമായി വെള്ളം ഒഴുക്കി വിടാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം നാളെ തമിഴ്‌നാട് ഉദ്യോഗസ്ഥർ ഉൾപ്പെട്ട യോഗം ചേരുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനാണ് യോഗം ചേരുക. ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിലാണ് യോഗം. രാവിലെ 11 മണിക്ക് വണ്ടിപെരിയാറിലാണ് യോഗം ചേരുക. എഡിഎം, ജില്ലാ പൊലീസ് മേധാവി,തഹസിൽദാർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

മുല്ലപ്പെരിയാറിൽ ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും താലൂക്ക് അടിസ്ഥാനത്തിൽ എല്ലാ സജ്ജീകരണവും സജ്ജവുമാണെന്നും മന്ത്രി പറഞ്ഞു. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.