തിരുവനന്തപുരം: കേരളത്തിൽ വർധിച്ചുവരുന്ന വിവാഹസംബന്ധമായ ആർഭാടവും ധൂർത്തും നിരോധിക്കുന്നതിന് നിയമ നിർമ്മാണത്തിനായുള്ള ബില്ലിന്റെ കരട് നിർദേശങ്ങൾ കേരള വനിതാ കമ്മിഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരട് ബിൽ സമർപ്പിച്ചത്.

വിവിധ ജാതി, മത സമൂഹങ്ങളിൽ വിവാഹത്തിന് അനുബന്ധമായി വിവാഹത്തിനു മുമ്പും ശേഷവും ഉൾപ്പെടെയുള്ള ചടങ്ങുകളിലെ ധൂർത്തും ആഡംബരവും ഉൾപ്പെടെ ഈ ബില്ലിന്റെ പരിധിയിൽവരും.

കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നതും കേരളീയ സമൂഹത്തിൽ ഒരു സാമൂഹിക വിപത്തായി വളർന്നുകൊണ്ടിരിക്കുന്നതുമായ വിവാഹധൂർത്തും ആർഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വധൂവരന്മാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കൾക്ക് താങ്ങാൻ കഴിയാത്ത ബാധ്യതകളാണ് ഇത് സൃഷ്ടിക്കുന്നത്.

വിവാഹശേഷം സ്ത്രീകൾ ഇതിന്റെ പേരിൽ കൊലചെയ്യപ്പെടുന്നതും ആത്മഹത്യചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്ന ഗുരുതരമായ സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് 2021-ലെ കേരള വിവാഹധൂർത്തും ആർഭാടവും നിരോധന ബിൽ വനിതാ കമ്മിഷൻ സർക്കാരിന് സമർപ്പിച്ചത്.