മലപ്പുറം:ഇത് ചില പ്രത്യകതകളുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ... നിലമ്പൂരിൽ ചാരായം വാറ്റുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിലായി. പിടികൂടിയത് മൂന്ന് ലിറ്റർ ചാരായവും 40 ലിറ്റർ വാഷുമായി. നിലമ്പൂരിന് സമീപമുള്ള ചുങ്കത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കമ്മത്താണ് പിടിയിലായത്. സമീപവാസികൾ നൽകിയ പരാതിയെ തുടർന്ന് എക്‌സൈസ് എത്തിയാണ് പ്രതിയെ പിടികൂടിയത്.

ചുങ്കത്തറയുടെ സമീപപ്രദേശമായ പണപ്പൊയിലിലെ വീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുനിലിന്റെ ഭാര്യയുടെ പേരിലുള്ള ഈ വീട്ടിൽ ആൾത്താമസമുണ്ടായിരുന്നില്ല. എന്നാൽ മിക്ക ദിവസങ്ങളിലും രാത്രി ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇന്നലെയും ലൈറ്റ് കണ്ടതോടെ സംശയം തോന്നി അന്വേഷിച്ചെത്തിയ നാട്ടുകാരാണ് ചാരായം വാറ്റുന്നത് കാണുന്നത്.

ഇതോടെ ഇവർ ഉടൻ തന്നെ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനെ ഫോണിൽ വിളിച്ചറിയിച്ചു. രാത്രി 11 മണിയോടെ നിലമ്പൂർ എക്സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സുനിലിന്റെ വീട്ടിലെത്തി. മൂന്ന് ലിറ്റർ ചാരായവും 40 ലിറ്റർ വാഷുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. പ്രതിയെ റിമാന്റ് ചെയ്തു.