മലപ്പുറം: ഇന്ന് പുലർച്ചെ ശബരിമലയിൽ ദർശനം നടത്തിയ രണ്ട് യുവതികളിൽ ഒരാളായ കനകദുർഗയുടെ വീടിന് മുന്നിൽ സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധം. സംസ്ഥാനമൊട്ടാകെ വ്യാപക ആക്രമണം നടക്കുന്നതിനിടയിലാണ് കനകദുർഗയുടെ വീടിന് മുന്നിലും പ്രതിഷേധവുമായി സംഘപരിവാർ പ്രവർത്തകർ എത്തിയത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ കനക ദുർഗയുടെ വീടിന് പുലർച്ചെ മുതൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും നാമം ജപിച്ചും പ്രതിഷേധവുമായി എത്തുകയായിരുന്നു.

അതേസമയം ബിജെപി അനുകൂലികളായ കുടുംബം കനകദുർഗയെ തള്ളി രംഗത്തെത്തിയതോടെ പ്രതിഷേധം അങ്ങാടിപ്പുറം നഗരത്തിലേക്ക് മാറ്റുകയായിരുന്നു. അങ്ങാടിപ്പുറം- മലപ്പുറം റോഡിന് നടുവിൽ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടാണ് സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധം നടന്നത്. റോഡിന് നടുവിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സംഘം വഴിയാത്രക്കാരെയും ആക്രമിച്ചു. റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരനെ തള്ളിയിട്ടും വഴിയാത്രക്കാരെ ആക്രമിച്ചും പ്രതിഷേധം അക്രമാസക്തമായിരുന്നു

കനക ദുർഗ്ഗ ശബരിമലദർശനം നടത്തിയതിനു പിന്നിൽ ഗൂഢാലോചതനയെന്ന് സഹോദരൻ ഭരത്ഭൂഷൺ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎമ്മും കോട്ടയം എസ്‌പി ഹരിശങ്കറുമാണെന്നും സഹോദരൻ ആരോപിച്ചു. ഇന്ന പുലർച്ചയോടെയാണ് രണ്ടു യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത്.

കനകദുർഗയെ ഒളിപ്പിച്ചത് കണ്ണൂരിലാണ്. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ശബ്ദ രേഖ കൈവശമുണ്ട്. ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്ന് സഹോദരൻ പറഞ്ഞു.ഡിസംബർ 24ന് കനകദുർഗ ശബരിമലയിൽ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. വീട്ടിൽ പറയാതെയാണ് കനകദുർഗ ശബരിമലയിൽ എത്തിയതെന്ന് അവരുടെ ഭർത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയിൽ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് ദിവസങ്ങൾക്കു ശേഷം ഇന്നു പുലർച്ചെയാണ് യുവതികൾ മലചവിട്ടിയത്.