തിരുവനന്തപുരം : ശബരിമലയുടെ മറവിൽ കേരളത്തിൽ വ്യാപക കലാപം സൃഷ്ടിക്കാൻ അണികളെ അഴിച്ചുവിട്ട ബിജെപി - ആർ.എസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്ത് കർശന നിയമനടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കേരളത്തിന്റെ സ്വൈര്യജീവിതം സംഘ്പരിവാർ തകർക്കുകയാണ്.

നിയമം കൈയിലെടുത്ത് തെരുവുകളുടെ നിയന്ത്രണം സംഘ്പരിവാർ ഏറ്റെടുക്കുന്നത് ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ല. ഉത്തരേന്ത്യയിലേത് പോലെ കേരളത്തിൽ അഴിഞ്ഞാടാൻ സംഘ്പരിപവാറിനെ അനുവദിക്കില്ല. പൊലീസ് സ്റ്റേഷനുകളും പൊതുസ്ഥാപനങ്ങളും വ്യാപര സ്ഥാപനങ്ങളുമെല്ലാം സംഘ്പരിവാർ കലാപകാരികൾ ആക്രമിച്ച നിരവധി സംഭവങ്ങളാണ് കേരളത്തിൽ കഴിഞ്ഞ 48 മണിക്കൂറുകളായി റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമ പ്രവർത്തകരും നിയമപാലകരും യാത്രക്കാരുമെല്ലാം ആക്രണങ്ങൾക്കിരയാകുന്നു.

പൊലീസ് പലയിടത്തും നിഷ്‌ക്രിയമാണ്. നാടൻ ബോംബുകളും മാരകായുധങ്ങളുമായി കേരളത്തിലെ തെരുവുകളിൽ സംഘപരിവാർ ഗുണ്ടകൾ നടത്തുന്ന അക്രമങ്ങളെ ചെറുക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെടുന്നു. കേരളത്തെ കൊലക്കളമാക്കാൻ കോപ്പുകൂട്ടുന്ന ബിജെപി - ആർഎസ്.എസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും നഷ്ടപരിാഹരം ഈടാക്കുന്നതടക്കമുള്ള ശക്തമായ നിയമ നടപടികൾക്ക് വിധേയമാക്കണം. സംഘ്പരിവാറിന്റെ അക്രേമോത്സുക രാഷ്ട്രീയത്തിനെതിരെ കേരളത്തിന്റെ സമൂഹ മനസ്സാക്ഷി ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.