ലണ്ടൻ: രണ്ടാം കോവിഡ് തരംഗത്തിൽ നിലച്ചു പോയ ലണ്ടൻ - കൊച്ചി വിമാനത്തിന്റെ പേരിൽ യുകെ മലയാളികൾ വീണ്ടും കബളിപ്പിക്കപ്പെട്ട അവസ്ഥയിൽ. ജനുവരി എട്ടു വരെ ഇന്ത്യയിലേക്ക് വിമാന സർവീസ് യുകെയിൽ നിന്നും നിർത്തിവച്ച എയർ ഇന്ത്യ വീണ്ടും സർവീസ് ആരംഭിച്ചപ്പോൾ കൊച്ചി പട്ടികയിൽ ഇല്ലാതെ പോയതിനെത്തുടർന്നു യുകെ മലയാളികൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് രൂപം കൊണ്ടിരുന്നത്. കൊച്ചി സർവീസ് ഒരു പക്ഷെ ശക്തമായ ആഭ്യന്തര, അന്താരാഷ്ട്ര ലോബിയിങ്ങിന്റെ ഭാഗമായി എന്നെന്നേക്കും നിലച്ചേക്കുമെന്നും നേരത്തെ മറുനാടൻ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് യുകെ മലയാളിയായ സുഭാഷ് ശശിധരൻ തയാറാക്കിയ ഓൺലൈൻ പെറ്റിഷനിൽ ആയിരക്കണക്കിന് യുകെ മലയാളികൾ കൊച്ചി വിമാനത്തിനായി ഒപ്പിടുകയും ചെയ്തു.

ഇതേതുടർന്ന് മാധ്യമപ്രവർത്തകർ അടക്കമുള്ള പൊതു സമൂഹത്തിന്റെ പരിച്ഛേദമായ 30തോളം വ്യക്തികൾ ചേർന്ന് രൂപം നൽകിയ വാട്‌സാപ്പ് കൂട്ടായ്മ ഓൺലൈൻ പരാതിയുടെ പ്രചാരണം ഏറ്റെടുക്കുക ആയിരുന്നു. പൊടുന്നനെ യുകെ മലയാളികൾക്ക് പൊതു വിഷയത്തിൽ ഒന്നാകാൻ ഒരു മടിയുമില്ലെന്നു തെളിയിച്ചു യുകെ മലയാളികളുട കൂട്ടായ്മയായ യുക്മയും അസംഖ്യം മലയാളി കൂട്ടായ്മകളും ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ സീറോ മലബാർ രൂപതയും യുകെ കെസി എ യും അടക്കമുള്ളവർ ചേർന്ന് പരാതി ഏറ്റെടുക്കുകയും പ്രധാനമന്ത്രി , വ്യോമയാന മന്ത്രി , മലയാളി കൂടിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി , മുഖ്യമന്ത്രി , എയർ ഇന്ത്യ മാനേജ്മെന്റ് എന്നിവർക്ക് ഒറ്റയ്ക്കും കൂട്ടായും അനവധി പരാതികളാണ് അയച്ചത്. ഇതിന്റെ ഫലമായി രണ്ടു ദിവസത്തിനകം എയർ ഇന്ത്യയുടെ ഷെഡ്യൂൾ ലിസ്റ്റിൽ കൊച്ചി വിമാനവും ഇടം പിടിക്കുകയായിരുന്നു.

വീണ്ടും വിമാനം മടങ്ങി എത്തിയ സന്തോഷത്തിൽ അനവധി മലയാളികളാണ് ഈ വിമാനത്തിനായി ബുക്ക് ചെയ്തത്. എന്നാൽ ഇവർക്കൊക്കെ ഇപ്പോൾ ഡൽഹി , മുംബൈ , ബാംഗ്ലൂർ വിമാനങ്ങളിൽ ഒന്നിൽ യാത്ര ചെയ്ത് അവിടെ നിന്നും കണക്ഷൻ വിമാനത്തിൽ കൊച്ചിയിൽ എത്തണം എന്ന് നിർദേശിക്കുന്ന ഇമെയിൽ ആണ് എയർ ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്. തങ്ങൾ ബുക്ക് ചെയ്ത കൊച്ചി വിമാനത്തിന് എന്ത് സംഭവിച്ചു എന്ന് ഈ കത്തിൽ പറയുന്നുമില്ല. യുകെയിൽ നിന്നും ഇന്ത്യയിലേക്ക് വിമാന സർവീസ് വീണ്ടും ആരംഭിച്ചപ്പോൾ കൊച്ചി ടിക്കറ്റ് എടുത്ത യാത്രക്കാരെ ഡൽഹിയിൽ കോവിഡ് ടെസ്റ്റിന്റെ പേരിൽ തടഞ്ഞു വച്ച് ഹോട്ടലിലേക്ക് നീക്കാൻ ഉണ്ടായ ശ്രമം വലിയ കോലാഹലം ഉണ്ടാക്കിയതിനെ തുടർന്ന് നൂറു കണക്കിന് മലയാളികളാണ് ഡൽഹി വഴിയുള്ള യാത്ര ഉപേക്ഷിച്ചത്.

കൊച്ചി വിമാനം ആഴ്‌ച്ചകൾക്കുളിൽ മടങ്ങി എത്തും എന്ന വിശ്വാസത്തിലാണ് ഡൽഹി വഴിയുള്ള യാത്ര യുകെ മലയാളികൾ ഉപേക്ഷിച്ചു കാത്തിരിപ്പു ആരംഭിച്ചത്. എന്നാൽ ഈ യാത്രക്കാർ അടക്കം മുഴുവൻ യുകെ മലയാളികളെയും വിഡ്ഢികളാക്കിയാണ് ഇപ്പോൾ എയർ ഇന്ത്യ എല്ലാവരോടും ഡൽഹി വഴിയോ മുംബൈ വഴിയോ യാത്ര ചെയ്യാൻ നിർബന്ധിക്കുന്നത്. ഈ റൂട്ടിലൂടെ ഇപ്പോൾ കേരളത്തിൽ എത്താൻ ആഗ്രഹം ഇല്ലാത്തവർക്ക് ഈ വർഷം ഡിസംബർ 31 വരെ യാത്ര നീട്ടി വയ്ക്കാം എന്ന ഓഫറും എയർ ഇന്ത്യ നൽകുന്നു. ഇപ്പോൾ ബുക്ക് ചെയ്ത ടിക്കറ്റിൽ പിന്നീടൊരിക്കൽ യാത്ര ചെയ്യാൻ തയാറാകുമ്പോൾ അന്നത്തെ ടിക്കറ്റ് നിരക്കനുസരിച്ചുള്ള വ്യത്യാസമുള്ള തുകയും അടക്കേണ്ടി വരും. ഇപ്പോൾ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഭീമമായ തുകയുടെ നഷ്ടവും സംഭവിക്കും. ഇതോടെ ടിക്കറ്റ് എടുത്ത യാത്രക്കാർ ശരിക്കും ചെകുത്താനും കടലിനും നടുവിലായ അവസ്ഥയിലായി.

അതിനിടെ ലണ്ടൻ - കൊച്ചി വിമാനം നിന്നുപോയതിനെ കുറിച്ച് ഔദ്യോഗികമായി എയർ ഇന്ത്യ ഒരു പ്രതികരണവും നടത്തുന്നില്ല എന്നതാണ് കൂടുതൽ വിചിത്രമായിരിക്കുന്നത്. നൂറുകണക്കിന് പൗണ്ട് മുടക്കി ടിക്കറ്റ് എടുത്ത യാത്രക്കാരോട് ധർമ്മികമായ ഒരു ഉത്തരവാദിത്തവും തങ്ങൾക്കു കാണിക്കാനില്ല എന്ന മട്ടിലാണ് എയർ ഇന്ത്യ മൗനം തുടരുന്നത്. കോവിഡ് കാലത്തു ഡൽഹിക്കും മുംബൈക്കും പിന്നാലെ ഏറ്റവും ലാഭകരമായി പറന്ന ഈ റൂട്ടിൽ വീണ്ടും മടങ്ങി എത്തുമോ എന്ന് വ്യക്തമാക്കാൻ എയർഇന്ത്യ തയാറല്ല എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഈ റൂട്ട് റദ്ദാക്കി കളയാൻ ശക്തമായ ആഭ്യന്തര, അന്താരാഷ്ട്ര ലോബിയിങ് നടന്നിരുന്നു എന്നതാണ് വസ്തുത.

ലണ്ടൺ - കൊച്ചി റൂട്ടിനെ തങ്ങളുടെ അഭിമാന വിഷയമായി ഏറ്റെടുത്ത സിയാൽ എയർപോർട്ട് കനത്ത നഷ്ടം സഹിച്ചാണ് ഈ വിമാനത്തിനായി ലാൻഡിങ് ഫീ വേണ്ടെന്നു വച്ചതും ജീവനക്കാർക്ക് താമസ, ഭക്ഷണ സൗകര്യം ഒരുക്കിയതും. ഈ ഇനത്തിൽ ഒരു വിമാനം ചെല്ലുമ്പോൾ രണ്ടു ലക്ഷത്തിലേറെ രൂപയാണ് സിയാൽ മുടക്കിയിരുന്നത്. ഇത്തരത്തിൽ ആഴ്ചയിൽ മൂന്നു വിമാനങ്ങൾക്കായി ചെലവിട്ടിരുന്നത് ആറു ലക്ഷത്തിലേറെ രൂപ. എന്നാൽ ഈ വിമാനം കാണിച്ചു ബ്രിട്ടീഷ് എയർവേഴ്സ് , ലുഫ്താൻസ അടക്കമുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണു സിയാൽ ഈ ഭാരിച്ച ചെലവ് ഏറ്റെടുത്തിരുന്നതും. ബ്രിട്ടീഷ് എയർവേയ്സ് അടക്കമുള്ളവരുമായി പ്രാരംഭ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പക്ഷെ ലണ്ടൻ കൊച്ചി വിമാനം വന്നപ്പോൾ ഗൾഫ് റൂട്ടിൽ സാരമായ തോതിൽ യാത്രക്കാർ കുറഞ്ഞത് ഗൾഫിലെ വിമാനക്കമ്പനികളെ ചൊടിപ്പിച്ചിരുന്നു.

സിയാൽ മറ്റു തെന്നിത്യൻ സംസ്ഥാനങ്ങളിലെ എയർപോർട്ടുകളേക്കാൾ രാജ്യാന്തര ശ്രദ്ധ നേടുന്നത് അവിടെ നിന്നും എതിർശബ്ദം ഉയരാൻ കാരണമായി എന്ന് സംശയിക്കപ്പെടുകയാണ്. ഇതോടൊപ്പം കൊച്ചി വിമാനത്തിൽ ജോലി ചെയ്യാൻ ഡൽഹി, മുംബൈ നിവാസികളായ ജീവനക്കാർ മടി കാട്ടിയിരുന്നതായും പറയപ്പെടുന്നു. കൊച്ചിയിൽ സർവീസ് അവസാനിച്ചാൽ വീട്ടിൽ പോകാൻ പറ്റുന്നില്ല എന്നതായിരുന്നു ജീവനക്കാരുടെ പരാതി. ഇതിനൊക്കെ പുറമെ കോവിഡ് രോഗികളുമായാണ് വിമാനം എത്തുന്നത് എന്ന സംശയത്താൽ നിന്നു പോയ വിമാനം മടക്കി കൊണ്ടുവരുന്ന കാര്യത്തിൽ കേരള സംസ്ഥാനവും നിരുത്തരവാദപരമായ മൗനമാണ് പുലർത്തിയത്. േഫലത്തിൽ യുകെ മലയാളികളുടെ ചങ്കിൽ ചവിട്ടാൻ ഏവരും ഒറ്റക്കെട്ടായി എത്തിയപ്പോൾ , ചിരകാല ആവശ്യമായി ഉയർത്തിയ നേരിട്ടുള്ള വിമാനം എന്ന സ്വപ്നമാണ് ഇല്ലാതാകുന്നത്.