തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുമ്പോഴും ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സംഭവത്തിൽ വ്യാപക പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന.

കടുത്ത പ്രതിഷേധമാണ് ഡോക്ടർമാർക്കിടയിൽ ഉയരുന്നത്. മാനസിക സമ്മർദ്ദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന ശമ്പളത്തിൽ വെട്ടിക്കുറവ് ഉണ്ടാക്കുകയും പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

അതീവ ദുർഘട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നിരവധി ആനുകൂല്യങ്ങളും, റിസ്‌ക് അലവൻസും, ഇൻഷുറൻസ് പരിരക്ഷയും മറ്റും നൽകി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്.

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി

എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു. പേഴ്സണൽ പേ നിർത്തലാക്കി. റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞു. കരിയർ അഡ്വാൻസ്മെന്റ് സ്‌കിം ഉത്തരവായില്ല. മൂന്നാം ഹയർഗ്രേഡ് അനുവദിച്ചില്ല. റിസ്‌ക് അലവൻസ് അനുവദിച്ചില്ല എന്നിവയുൾപ്പെടെയാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നടപടികൾ് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും കെജിഎംഒഎ വ്യക്തമാക്കുന്നു.

പ്രതിഷേധങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 31 സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുമെന്നും സംഘടന വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുന്നതിനു പുറമെ അന്നേ ദിവസം എല്ലാ ജില്ല ആസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചക്കു ശേഷം രണ്ടു മണി മുതൽ മൂന്നു മണി വരെ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുന്നതായിരിക്കും.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം കൂടുതൽ ശക്തമായ പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് സംഘടന പോവും. സ്വന്തം ആരോഗ്യം തൃണവത്കരിച്ച് സമൂഹത്തിനായി കോവിഡ് പ്രതിരോധ പോരാട്ടം മുന്നോട്ടു കൊണ്ടു പോകുന്ന സർക്കാർ ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ എല്ലാവരുടെ പിന്തുണയുണ്ടാകണമെന്നും കെ ജിഎംഒഎ അഭ്യർത്ഥിച്ചു.