കൊല്ലം: 17കാരിയായ പെൺകുട്ടിയെ സഹോ​ദരൻ കാമുകനടുത്ത് എത്തിച്ചത് സ്വന്തം പ്രണയം പൂവണിയുന്നതിന് സഹായിച്ചതിന്റെ പ്രത്യുപകാരമായി. 21കാരായ രണ്ട് യുവാക്കളും പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ നടന്നെങ്കിലും കാമുകിമാരായ പെൺകുട്ടികൾ രണ്ടുപേരും പ്രായപൂർത്തിയായവരല്ലെന്നത് വിനയായി. രണ്ട് യുവാക്കൾക്കും കട്ട സപ്പോർട്ടുമായി ഒപ്പം നിന്ന കാർ ഡ്രൈവർക്കും പണി കിട്ടി. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് മൂന്ന് യുവാക്കളെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കാക്കത്തോപ്പ് കളീക്കൽ കടപ്പുറം ഷിജിൻ ആന്റണി (21), പ്രാക്കുളത്തെ പെൺകുട്ടിയുടെ സഹോദരൻ (21), ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ പ്രാക്കുളം സ്വദേശി ബിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.

പ്രാക്കുളത്തെ 17 കാരിയെയും കണ്ണനല്ലൂരിലെ 15 കാരിയെയും തട്ടിക്കൊണ്ടുപോയി എന്നാണ് ഇവർക്കെതിരെയുള്ള കേസ്. പ്രാക്കുളത്തെ പെൺകുട്ടിയെ കാമുകന്റെ അടുത്ത് എത്തിക്കാൻ സഹോദരൻ സഹായിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പകരം പ്രാക്കുളത്തെ പെൺകുട്ടിയുടെ സഹോദരന്റെ കാമുകിയായ കണ്ണനല്ലൂരിലെ 15 കാരിയെ ഷിജിൻ ആന്റണി കൂട്ടിക്കൊണ്ടുവന്നു. പെൺകുട്ടിയെയും സഹോദരനെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേദിവസം കണ്ണനല്ലൂരിൽ 15കാരിയെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് വേളാങ്കണ്ണിയിൽ ഇവരുണ്ടെന്ന് കണ്ടെത്തിയത്. വേളാങ്കണ്ണിയിലെ ലോഡ്‌ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.