കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സർക്കാർ ഉദ്യോഗസ്ഥനല്ല.സാക്ഷികളെ സ്വാധീനിക്കാനും കിരണിന് കഴിയില്ല.വിസ്മയ ടിക് ടോക്, ഫേസ്‌ബുക്ക് ,വാട്ട്സ്ആപ് എന്നിവക്ക് അടിമയായിരുന്നു.ഫേസ്‌ബുക്ക് അക്കൗണ്ട് അവസാനിപ്പിച്ചു.ഫോൺ വാങ്ങിവെച്ചത് പഠിക്കാൻ വേണ്ടിയാണന്നും പരീക്ഷാ സമയത്തായിരുന്നു ഇതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

അതേസമയം, പ്രതിക്കെതിരെ സാക്ഷിമൊഴികളും രേഖാപരമായ തെളിവുകളും ഉണ്ടെന്ന് സർക്കാർ അറിയിച്ചു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

കേസിൽ നിന്ന് രക്ഷപ്പെട്ട് ജോലിയിൽ തിരിച്ചുകയറാനാണ് പ്രതിയുടെ ശ്രമമെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിസ്മയയുടെ സഹോദരന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതിയുണ്ടന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.വിചാരണക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.