കോട്ടയം: കർഷകവിരുദ്ധ നിയമങ്ങൾ അടിച്ചേൽപ്പിച്ച് ഗ്രാമീണ കർഷകന്റെ കഴുത്തറക്കാൻ കോർപ്പറേറ്റുകളെ അനുവദിക്കില്ലെന്നും കരിനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കോട്ടയത്ത് റിലയൻസിനുമുമ്പിൽ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കോർപ്പറേറ്റുകൾക്കെതിരെയുള്ള കർഷക ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ചലോ കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോട്ടയത്ത് റിലയൻസ് ഉപരോധം നടത്തപ്പെട്ടത്.

ഗ്രാമീണ കർഷകനെ പെരുവഴിയിലാക്കുന്ന സമീപനമാണ് സർക്കാർ കാലങ്ങളായി തുടരുന്നത്. അന്നം നൽകുന്ന കർഷകനെ അടിച്ചമർത്തുന്ന ഭരണം കിരാതമാണ്. കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചല്ല ന്യായവില നൽകിയാണ് സർക്കാർ കർഷകനെ സംരക്ഷിക്കേണ്ടതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് ആമുഖസന്ദേശവും പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ മുഖ്യപ്രഭാഷണവും നടത്തി. രാജു സേവ്യർ, ജോൺ ജോസഫ്, എ.ജെ.ചാക്കോ, അബ്ദുള്ള കെ., ടോമിച്ചൻ ഐക്കര, ബേബിച്ചൻ ഏർത്തയിൽ, ജോസഫ് വടക്കേക്കര, അപ്പച്ചൻ ഇരുവേലിൽ, ജയിംസ് പന്ന്യമാക്കൽ, ജോയി വർഗീസ് പാല, ജോസഫ് തെള്ളിയിൽ, ജിജി പേരകശേരി, സൈബി അക്കര, ലാലി ഇളപ്പുങ്കൽ എന്നിവർ സംസാരിച്ചു.