തിരുവനന്തപുരം: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച പശ്ചാത്തലത്തിൽ പൊലീസിന് നിർദ്ദേശവുമായി എ.ഡി.ജി.പി.യുടെ സർക്കുലർ. ഇതരസംസ്ഥാന തൊഴിലാളികളുമായി പൊലീസ് ഊഷ്മള ബന്ധം ഉണ്ടാക്കണമെന്നാണ് സർക്കുലർ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടൽ സൗഹൃദപരമാകണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

ഡിവൈഎസ്‌പിമാരും എസ്.എച്ച്.ഒ മാരും ക്യാമ്പുകൾ സ്ഥിരമായി സന്ദർശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പരാതികൾ കേൾക്കാൻ നിയോഗിക്കണം. ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും എഡിജിപി വിജയ് സാക്കറെ സർക്കുലറിൽ പറയുന്നു.

അതിനിടെ, കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പൊലീസ് ഇടപെടുകൾ സജീവമാക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥരും എസ്‌പി.മാരും ഓൺലൈൻ വഴിയും പങ്കെടുക്കും. കിഴക്കമ്പലത്ത് അക്രമത്തിനിരയായ പൊലീസുകാരുടെ ചികിത്സാചെലവ് സംസ്ഥാന പൊലീസ് വഹിക്കുമെന്നും ഡി.ജി.പി. അറിയിച്ചിട്ടുണ്ട്.

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാർക്ക് സർക്കാർ ചികിത്സാ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പൊലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു.

ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്നും കേരള പൊലീസ് അസോസിയേഷൻ പറഞ്ഞിരുന്നു. വിവരം സർക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാചെലവ് പൊലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്.

കിഴക്കമ്പലം സംഭവത്തിലെ ആശങ്കയെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കേരളം വിട്ടുപോകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പൊലീസുകാർക്കായി സർക്കുലർ ഇറക്കിയിരിക്കുന്നത്. എന്തെങ്കിലും മോശം സംഭവമുണ്ടായാൽ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറുകൾ തൊഴിലാളികൾക്ക് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷം അതിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക ഫോമും സർക്കുലറിനൊപ്പം നൽകിയിട്ടുണ്ട്.