കോഴിക്കോട്: ഉത്ര കൊലപാതക കേസിൽ പ്രതി സൂരജിന് വധശിക്ഷ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാങ്ങൾ തുടരുകയാണ്. വടകര എംഎ‍ൽഎ കെ.കെ. രമ. ഈ വിഷയത്തിൽ തന്റെ അഭിപ്രായം ഫേസ്‌ബുക്കിൽ എഴുതി.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പലരും ഇപ്പോഴും പുറത്താണെന്നും നീതി അനീതിയാവില്ലെന്നു ഉറപ്പുവരുത്തേണ്ടത് ഭരണകൂടമാണെന്നും അവർ പറഞ്ഞു. ടി.പി. വധക്കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതികളോടുള്ള സർക്കാരിന്റെ ഉദാര സമീപനത്തിനെതിരെയുള്ള രമയുടെ വിമർശനമാണ് ഇതെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകൾ വഴി ആളുകൾ എഴുതുന്നത്.

സൂരജിന് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. എന്നാൽ പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കണക്കിലെടുത്ത് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയാണെന്ന് കോടതി പറഞ്ഞിരുന്നു. കൊലക്കുറ്റത്തിനും വധശ്രമത്തിനും സൂരജിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 10 വർഷം തടവും തെളിവ് നശിപ്പിച്ചതിന് 7 വർഷം തടവും സുരജ് അനുഭവിക്കണം. ഈ 17 വർഷത്തിനുശേഷമാണ് ഇരട്ട ജീവപര്യന്തവും അനുഭവിക്കേണ്ടത്.