തിരുവനന്തപുരം: ബയോവെപ്പൺ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വടകര എംഎൽഎ കെ കെ രമ. ആർഎംപി നേതാവ് ഐഷ സുൽത്താനയുടെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്നതായി അറിയിച്ചത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്.

തുറുങ്കുകൾക്കും തുടലുകൾക്കും തുപ്പാക്കികൾക്കും തൂക്കുകയറുകൾക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നൽകിയ പേരാണ് ഇന്ത്യയെന്ന് എന്ന് കെ കെ രമ കുറിച്ചു.

ഭരണകൂടത്തിന്റെ അധികാര ദുഃശ്ശാസനകൾ ഇന്ത്യയെന്ന രാഷ്ട്രീയനന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണൻ കൊണ്ട് പൊരുതാനിറങ്ങിയ ഐഷ സുൽത്താനയെ ഹൃദയത്താൽ അഭിവാദനം ചെയ്യുന്നു. ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലിൽ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാൻ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിതെന്നും രമ പറഞ്ഞു.

ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കവരത്തി പൊലീസാണ് ഐഷ സുൽത്താനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. തന്നെ ബിജെപിക്കാർ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന ആരോപണവുമായി ഐഷ സുൽത്താനയും രംഗത്തെത്തിയിരുന്നു.

കെ.കെ.രമയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്ണരൂപം:

ഐഷാ സുൽത്താനാ

സമരൈക്യദാർഢ്യം.തുറുങ്കുകൾക്കും തുടലുകൾക്കും തുപ്പാക്കികൾക്കും തൂക്കുകയറുകൾക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നൽകിയ പേരാകുന്നു ഇന്ത്യ.

പ്രിയ ഐഷാ സുൽത്താനാ.,നീ ആ ദേശാഭിമാന ഭാരതത്തിന്റെ ധീരപുത്രിയാവുന്നു., ഇന്ത്യയ്ക്കായി പൊരുതിമരിച്ചവരുടെ നേരവകാശിയാവുന്നു...

ഐഷാ സുൽത്താനാ., ഭരണകൂടത്തിന്റെ അധികാര ദുഃശ്ശാസനകൾ ഇന്ത്യയെന്ന രാഷ്ട്രീയനന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണൻ കൊണ്ട് പൊരുതാനിറങ്ങിയ പ്രിയപ്പെട്ടവളേ, നിനക്ക് ഹൃദയത്താൽ അഭിവാദനം.

തടവറകൾക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങൾക്ക് മുന്നിൽ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികൾ നിന്നിലൂടെ അറിയുക തന്നെ ചെയ്യും.ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലിൽ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാൻ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിത്. ഐഷാ സുൽത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാനുള്ള ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം.

ഐഷാ സുൽത്താനയ്ക്ക് ഐക്യദാർഢ്യം.
കെ.കെ രമ