തിരുവനന്തപുരം: മികച്ച ചിന്തകരുടെ പേര് കണ്ടെത്താനായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിൻ നടത്തിയ സർവേയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഒന്നാംസ്ഥാനത്തെത്തി.

കോവിഡ് കാലത്ത് ചിന്തകളെ പ്രായോഗികതലത്തിൽ എത്തിച്ച മികച്ച 50 പേരിൽനിന്നാണ് കെ.കെ. ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്താ അർഡേനെ പിന്തള്ളിയായിരുന്നു നേട്ടം. നിപാ കാലത്തെ ആരോഗ്യമന്ത്രിയുടെ ഇടപെടൽ അടക്കം വിശദീകരിച്ചാണ് സർവ്വേയുടെ അംഗീകാരം. അമ്പതംഗങ്ങൾ ഉൾപ്പെടുന്ന പട്ടികയിലെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. ശൈലജ ഒന്നാംസ്ഥാനത്തെത്തിയത്.

നിപാ കാലത്തെ ഇടപെടലുകൾ സിനിമയായി ഇറങ്ങിയും പ്രോസ്‌പെക്ട് മാഗസീൻ എടുത്തു പറയുന്നു. ശരിയായ സ്ഥാനത്തിരിക്കുന്ന ശരിയായ സ്ത്രീയെന്നാണ് ടീച്ചറെ മാഗസീൻ വിശദീകരിക്കുന്നത്. കോവിഡ് എന്നത് ചൈനീസ് കഥയായി മാത്രം നിന്നപ്പോൾ തന്നെ ഭീഷണിയെ ശൈലജ ടീച്ചർ തിരിച്ചറിഞ്ഞുവെന്നും ഇടപെടൽ നടത്തിയെന്നും മാഗസീൻ പറയുന്നു. അതിശക്തമായ ക്വാറന്റീൻ സംവിധാനങ്ങളൊരുക്കി കോവിഡിനെ ചെറുക്കാൻ ശൈലജ മുന്നിട്ടിറങ്ങിയെന്നും മാഗസീൻ വിശദീകരിക്കുന്നുണ്ട്. കോവിഡ് കേസുകളും മരണങ്ങളും കേരളത്തിൽ കുറയാൻ കാരണവും ആരോഗ്യമന്ത്രിയുടെ ഇടപെടലാണെന്നും വിലയിരുത്തി.

നിപാകാലത്തും കോവിഡ് കാലത്തും മന്ത്രി കാഴ്ച വച്ച മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പിൽ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേൽ, ബംഗ്ലാദേശിന്റെ പ്രളയത്തിനെ നേരിടാനുള്ള വീടുകൾ നിർമ്മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്‌മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാൻ പർജിസ് തുടങ്ങിയവരാണ് ലിസ്റ്റിലെ മറ്റ് പ്രമുഖർ.