ദുബായ്: ഇന്ത്യ പാക്കിസ്ഥാൻ ടി20 കൂടുതൽ വിവാദങ്ങളിലേക്ക്.മത്സരം കഴിഞ്ഞയുടെ ഇന്ത്യയുടെ പരാജയത്തിൽ ഷമിക്കെതിരെ ഉയർന്ന ആക്ഷേപവും പടക്കം പൊട്ടിച്ച് ആരാധകർ ആഘോഷിച്ചതുമൊക്കെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ഇപ്പോഴിതാ മറ്റൊരു നിർണ്ണായകമായ വിവാദവും മത്സരത്തെക്കുറിച്ച് ഉടലെടുത്തിരിക്കുകയാണ്.ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന്റെ വിക്കറ്റ് നോബൗളിലാണെന്നാണ് വിവാദം.

തേർഡ് അമ്പയറുടെ ഇടപെടലിനെച്ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. പാക് പേസർ ഷഹീൻ അഫ്രീദി എറിഞ്ഞ നോബോളിൽ ആണ് രാഹുലിനെ അമ്പയർ ഔട്ട് വിളിച്ചതെന്ന് റീപ്ലേകളിൽ വ്യക്തമായതോടെയാണ് സംഭവം വിവാദമാകുന്നത്. ഷഹീൻ അഫ്രീദിയെറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ ക്ലീൻബൗൾഡായാണ് രാഹുൽ പുറത്തായത്.

എണ്ണം പറഞ്ഞ ഒരു കിടിലൻ സ്വിംഗിങ് പന്തായിരുന്നു ഇത്. എന്നാൽ ഈ പന്ത് സത്യത്തിൽ ഒരു നോബോളായിരുന്നു എന്നതാണ് ശ്രദ്ധേയം. എന്നാൽ നോബോളുകൾ കണ്ടു പിടിക്കേണ്ട ചുമതലയുള്ള മൂന്നാം അമ്പയർ ഇത് ശ്രദ്ധിക്കുന്നതിൽ പരാജയപ്പെടുകയും, അദ്ദേഹത്തിന്റെ അശ്രദ്ധ ഇന്ത്യക്ക് വിലപ്പെട്ടൊരു വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു.

രാഹുൽ പുറത്തായ പന്ത് നോബോളായിരുന്നിട്ടും അത് ശ്രദ്ധിക്കാതിരുന്ന അമ്പയർക്കെതിരെ പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ആഞ്ഞടിച്ചു. ഇതുപോലൊരു നിർണായക മത്സരത്തിൽ ഇത്തരത്തിലൊരു മണ്ടൻ അമ്പയറിങ് അംഗീകരിക്കാൻ കഴിയില്ലെന്നും, അമ്പയർ മത്സരത്തിനിടെ ഉറങ്ങുകയായിരുന്നുവെന്നുമൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങൾ.