കൊച്ചി: ഫ്‌ളാറ്റിൽ പൂട്ടിയിട്ടപ്പോൾ രക്ഷപ്പെടാൻ ചാടിയ സ്ത്രീ മരിച്ചു. സേലം സ്വദേശിയായ കുമാരി എന്ന 55 കാരിയാണ് മരിച്ചത്. കൊച്ചി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്നാണ് കുമാരി വീണത്. മുൻ ഹൈക്കോടതി ജഡ്ജിയുടെ മകന്റെ വീട്ടിലെ ജോലിക്കാരിയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഹൈക്കോടതിയിലെ പ്രബലനായ അഭിഭാഷകനായ അഡ്വ.ഇംതിയാസ് അഹമ്മദ് ആണ് ഫ്‌ളാറ്റുടമ.

കുമാരി ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായത്. ഫ്ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോർത്ത് എസിപി ലാൽജി പറഞ്ഞിരുന്നു. വീട്ടുജോലിക്കാരി സാരിയിൽ കെട്ടിത്തൂങ്ങി പുറത്തിറങ്ങാൻ മുതിർന്നത് എന്തിനാണെന്നാണ് അന്വേഷണം. ഇതിനിടെയാണ് കുമാരിയുടെ മരണം. ഫ്‌ളാറ്റുടമയ്‌ക്കെതിരെ കൊലക്കേസ് എടുക്കണമെന്ന ആവശ്യം കുമാരിയുടെ മരണത്തോടെ ശക്തമാകും.

കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കുമാരി താഴേക്ക് ചാടിയത്. ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് സാരി തെട്ടിയിട്ട് അതിൽ തൂങ്ങി താഴേക്ക് ചാടുകയായിരുന്നു. താഴെ വീണ് ഗുരുതരാവസ്ഥയിലായ ഇവരെ പ്രദേശവാസികൾ ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.

ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. വീട്ടുജോലിക്കാരി കിടന്നുറങ്ങിയിരുന്ന മുറി തുറക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇംതിയാസ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ളാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ 11 ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു.

കുമാരിയുടെ ഭർത്താവ് ശ്രീനിവാസന്റെ മൊഴി പ്രകാരമാണ് സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തിരിക്കുന്നത് കൃത്യമായ വകുപ്പുകൾ പ്രകാരമല്ലെന്നതും വിവാദമായിട്ടുണ്ട്. എഫ് ഐ ആറിൽ ഫ്‌ളാറ്റുടമയുടെ പേരു പോലുമില്ല. . ഇംതിയാസ് അഹമ്മതിന്റെ പിതാവ് ഹൈക്കോടതിയിലെ മുൻ ജഡ്ജി മുഹമ്മദ് ഷാഫിയാണ്. ഇംതിയാസിന്റെയും ഭാര്യ ഖമറുന്നീസയുടെയും പേരിൽ 10 വർഷം മുമ്പ് സമാനമായ കേസുണ്ടായിരുന്നു. 11 വയസുകാരിയായ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.അമിതമായിജോലി ചെയ്യിക്കുന്നു, ദോഹം പൊള്ളിക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്ന കേസിന്റെ കാര്യവും തഥൈവ.

ഫ്‌ളാറ്റ് ഉടമ കുമാരിയെ പൂട്ടിയിടുകയായിരുന്നുവെന്നും, രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയിൽ നിന്ന് വീണ് പരുക്കേറ്റതെന്നുമാണ് ഭർത്താവ് ശ്രീനിവാസന്റെ മൊഴി. കഴിഞ്ഞ ശനിയാഴ്ചയാണ് ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരി കുമാരിക്ക് പരുക്കേറ്റത്. സംഭവത്തിൽ ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ അയൽവാസിയും രംഗത്തെത്തിയിരുന്നു. ഫ്‌ളാറ്റിലെ താമസക്കാരനായ മാത്യു ജോർജ് ആണ് ഫ്‌ളാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഇംതിയാസ് ഫ്‌ളാറ്റിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്ന് മാത്യു ജോർജ് ഒരു ചാനലിനോട് പറഞ്ഞു.ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ഇംതിയാസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിലെ ദൃക്‌സാക്ഷിയായിരുന്നിട്ടും തന്നെ പൊലീസ് ചോദ്യം ചെയ്തില്ല, സമാനമായ പരാതികൾ ഇംതിയാസിനെതിരെ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും മാത്യു ജോർജ് പറഞ്ഞു. ഈ ചർച്ചകൾക്കിടെയാണ് ലേക്ഷോറിൽ ചികിൽസയിലായിരുന്ന കുമാരിയുടെ മരണം.