കൊച്ചി: അന്തർസംസ്ഥാന ബന്ധമുള്ള കൊടകര കുഴൽപ്പണകേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ ഐസക് വർഗീസാണ് ഹർജി നൽകിയിരിക്കുന്നത്.

ഹെലികോപ്ടറിൽ ഉൾപ്പടെ കുഴൽപ്പണം കടത്തിയെന്ന ആരോപണമുയരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചോ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്തിൽ ഒരു പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം ഫലപ്രദമാകില്ലെന്നാണ് ഹർജിയിലെ വാദം. ശാസ്ത്രീയ തെളിവുശേഖരണത്തിലടക്കം ലോക്കൽ പൊലീസ് പരാജയപ്പെടുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

അതേസമയം, കൊടകര കുഴൽപ്പണ കവർച്ചാകേസിൽ ബിജെപിക്ക് കുരുക്കായി നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊടകരയിൽ നിന്നും പണം കവർച്ച ചെയ്യപ്പെട്ട ശേഷം ധർമ്മരാജൻ ആദ്യം വിളിച്ചത് ബിജെപി നേതാക്കളെയാണെന്ന വിവരമാണ് ഇപ്പോൾ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതിൽത്തന്നെ കവർച്ചയ്ക്ക് ശേഷം ധർമ്മരാജന്റെ ആദ്യത്തെ ഫോൺ കോൾ പോയത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനാണ്.

പണം നഷ്ടമായ ശേഷം ധർമ്മരാജൻ വിളിച്ച കോളുകളുടെ ലിസ്റ്റിൽ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയാണെന്ന് അന്വേഷണസംഘത്തിന് ഉറപ്പായി കഴിഞ്ഞു. അന്വേഷണ സംഘത്തിന്റെ പക്കലുള്ള പുതിയ വിവരങ്ങൾ ബിജെപി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.