തലശേരി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇഡി ഡയരക്ടറായി ബിജെപി എപ്പോഴാണ് നിയമിച്ചതെന്ന്‌ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. തലശേരിയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ കോടിയേരി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികളെല്ലാം ബിജെപിയുടെ കൈവശമാണെന്നാണ് മനസിലാക്കുന്നത്.എന്നാൽ കെപിസിസി പ്രസിഡന്റിനെ ബിജെപി ചുമതല ഏൽപിച്ചിട്ടുണ്ടോ. ഇഡി എഫ്ഐആർ രജിസ്റ്റർ ചെയ്യും, ബോംബ് പൊട്ടുമെന്നൊക്കെയുള്ള വിവരങ്ങൾ അദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടുന്നതെന്നും കോടിയേരി ചോദിച്ചു.

ബിജെപി എടുക്കുന്ന തീരുമാനം കെപിസിസി പ്രസിഡന്റ് അറിയുന്നു. അതവർ വെളിപ്പെടുത്തുന്നു. ബിജെപിയും കോൺഗ്രസും ഒരു പോലെ പറയുന്നു. ഇതാണിവർ തമ്മിലുള്ള ബന്ധം. നുണബോംബ് കാട്ടി ഞങ്ങളെ പേടിക്കേണ്ട. ബോംബല്ല, ആറ്റം ബോംബ് വന്നാലും ഇടതുപക്ഷം തോൽകാൻ പോവുന്നില്ല. ഇത്തരം ഒത്തുകളിയെല്ലാം ജനങ്ങൾ തിരിച്ചറിയും.

തെരഞ്ഞെടുപ്പ് കഴിയുംവരെ പലവിധ കള്ളക്കഥകളുമുണ്ടാവും. ജയിലിൽ കിടക്കുന്ന പ്രതി പറഞ്ഞല്ലോ. മുഖ്യമന്ത്രിക്കെതിരെ തെളിവ് നൽകിയാൽ, മൂന്ന് മന്ത്രിമാർക്കെതിരെ തെളിവ് നൽകിയാൽ, ഉന്നത നേതാവിന്റെ മകനെതിരെ തെളിവ് നൽകിയാൽ കേസിൽ നിന്നേ ഒഴിവാക്കാമെന്ന്. ജഡ്ജിക്കും ഇതു സംബന്ധിച്ച് പ്രതി കത്തയച്ചല്ലോ. സ്വർണക്കടത്ത് പിടിക്കാനിറങ്ങിയവർ ഐഫോൺ പിടിക്കാനിറങ്ങിയ കഥയും ചീറ്റിപ്പോയില്ലേ. ജനങ്ങൾക്ക് മുന്നിൽ സത്യമേ ജയിക്കൂകയുള്ളുവെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയക്കളിയെയും നിയമവിരുദ്ധ പ്രവർത്തനത്തെയും എങ്ങനെ നേരിടണമെന്ന സന്ദേശമാണ് പിണറായി സർക്കാർ രാജ്യത്തിന് നൽകുന്നതെന്ന് സിപി എം കോടിയേരി ബാലകൃഷ്ണൻ ചുണ്ടിക്കാട്ടി. കേന്ദ്രഏജൻസികളെ ഉപയോഗിച്ചുള്ള ഒരുകളിയും കേരളത്തിൽ വിജയിക്കില്ല. നിയമവിരുദ്ധ പ്രവർത്തനം ആര് നടത്തിയാലും ചോദ്യം ചെയ്യും. ഇതിൽ വിറളിപിടിച്ചാണ് സർക്കാറിനെ എങ്ങനെയും ഇല്ലാതാക്കാനുള്ള കുതന്ത്രം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് ഭരണത്തിലുള്ള സർക്കാരുകളെ അട്ടിമറിച്ചത് പോലെ കേരളത്തിൽ നടപ്പില്ല.

പുതുച്ചേരിയടക്കമുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രഏജൻസി ഇറങ്ങിയപ്പോൾ കോൺഗ്രസ് അതിന് മുൻപിൽ വിറങ്ങലിച്ചു നിന്നുപോയി. പുതുച്ചേരിയിൽ കോൺഗ്രസ് എംഎൽഎക്ക് 22 കോടിയുടെ ഇൻകംടാക്സ്.