കൊല്ലം: കൊല്ലം കൊട്ടിയത്ത് 12 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് പിതാവ്. മദ്യപിച്ചെത്തിയ പിതാവിന്റെ മർദ്ദനത്തിൽ കണ്ണിന് പരിക്കേറ്റ മകനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ഉമയന്നല്ലൂർ വിളയിൽവീട്ടിൽ ഇമാമുദ്ദീൻ ആണ് മകനെ ക്രൂരമായി മർദ്ദിച്ചത്. മദ്യപിച്ച് ഭാര്യയെയും മക്കളെയും ഇയാൾ മർദ്ദിക്കുന്നത് സ്ഥിരംമാണെന്ന് നാട്ടുകാർ പറയുന്നു. ഭാര്യ സജീനയെയും മക്കൾ ആയ 15 കാരി ഇർഫാനയെയും 12കാരൻ ഇർഫാനെയും ഇയാൾ മർദ്ദിക്കുമായിരുന്നു. .

കഴിഞ്ഞ ദിവസം രാത്രി പതിവ് പോലെ മദ്യപിച്ച് എത്തിയ ഇമാമുദ്ദീൻ ഭാര്യയെ മർദ്ദിക്കുകയും തടസംപിടിക്കാൻ എത്തിയ മകളുടെ മുഖത്ത് അടിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച മകനെ അടുക്കളയിൽ സൂക്ഷിച്ച കരണ്ടി ഉപയോഗിച്ച് കണ്ണിൽ അടിക്കുകയായിരുന്നു. കണ്ണ് പൊത്തി നിലത്ത് വീണ ഇർഫാനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ രാവിലെ സജീനയും മക്കളും കൊട്ടിയം പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. എന്നാൽ ഇതുവരെയും പൊലീസ് കേസെടുക്കുകയോ സംഭവസ്ഥലം സന്ദർശിക്കുകയോ ചെയ്തിട്ടില്ല. കൊട്ടിയം പൊലീസ് ഇമാമുദ്ദീനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം പരാതി പരിശോധിച്ച് മാത്രമേ കേസെടുക്കാൻ സാധിക്കുകയുള്ളു എന്ന് കൊട്ടിയം സർക്കിൾ ഇൻസ്‌പെക്ടർ മറുനാടനോട് പറഞ്ഞു.