പത്തനംതിട്ട: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിൽ കനത്ത തിരിച്ചടി യുഡിഎഫിന് നേരിട്ടപ്പോഴും കരുത്തുകാട്ടുകയാണ് അടൂർ പ്രകാശ്. പത്തനംതിട്ടയിൽ ആകെ 4 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. കോന്നി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ജില്ലാ ഡിവിഷനുകളായ പ്രമാടത്തും, കോന്നിയിലും ഉജ്ജ്വല വിജയമാണ് യുഡിഎഫിന് ഉണ്ടായത്.

കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്ത് മത്സരിപ്പിച്ച രാജേഷ് ആക്ലേത്ത് പ്രമാടത്തും,കോന്നിയൂർ പി.കെ കോന്നിയിലും പരാജയപ്പെട്ടു.
പ്രമാടത്ത് നിന്ന് ജനവിധി തേടിയ അടൂർ പ്രകാശിന്റെ വിശ്വസ്തൻ റോബിൻ പീറ്ററിന് ജില്ലയിലെ തന്നെ റെക്കോഡ് ഭൂരിപക്ഷമാണ് ലഭിച്ചത്.5572 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡിസിസി ഉപാദ്ധ്യക്ഷനായ റോബിൻ പീറ്റർ നേടിയത്. കോന്നിയിൽ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി വി.ടി അജോമോന്റെ വിജയവും ശ്രദ്ധേയമായി. കോൺഗ്രസ് വിട്ട് സിപിഐയോടൊപ്പം ചേർന്ന മുൻ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെയെ 2445 വോട്ടുകൾക്കാണ് അജോമോൻ പരാജയപ്പെടുത്തിയത്.

അടൂർ പ്രകാശ് ആറ്റിങ്ങൽ എംപി ആയതിനെ തുടർന്ന് നടന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ റോബിൻ പീറ്ററിനെ മത്സരിപ്പിക്കണമെന്നായിരുന്നു അടൂർ പ്രകാശ് ആവശ്യപ്പെട്ടിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കോന്നിയിൽ അടൂർ പ്രകാശ് വികാരം വീണ്ടുംശക്തമാവുകയാണ്. നിലവിലെ സാഹചര്യത്തിൽ അടൂർ പ്രകാശ് തന്നെ വീണ്ടും കോന്നിയിൽ നിയമസഭാ മത്സരത്തിന് എത്തണമെന്ന ആവശ്യവും സജീവമാണ്.

ഏനാത്ത് ഡിവിഷനിൽ നിന്ന് സി. കൃഷ്ണ കുമാർ, അങ്ങാടി ഡിവിഷനിൽ നിന്ന് ജെസി അലക്‌സ് എന്നിവരാണ് വിജയിച്ച മറ്റ് യുഡിഎഫ് സ്ഥാനാർത്ഥികൾ.