തിരുവനന്തപുരം: ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ബിനാമികളെ തേടിയുള്ള അന്വേഷണം കഴക്കൂട്ടത്തെ കൂട്ടുകാരുടെ കടയിലേക്കും. രഞ്ജി ട്രോഫി ക്രിക്കറ്റ് താരങ്ങൾ നടത്തുന്ന ഈ ഹോട്ടൽ ഉദ്ഘാടനം ചെയ്തത് ബിനീഷിന്റെ അമ്മയാണ്. ഇതിനൊപ്പം ഹോട്ടൽ നടത്തിപ്പിന് പിന്നിലുള്ളവർക്ക് ബിനീഷുമായി അടുത്ത ബന്ധവുമുണ്ട്. ഈ സാഹചര്യത്തിലാണ് കൂട്ടുകാരുടെ കടയിലേക്കും അന്വേഷണം നീളുന്നത്. ബിനീഷിന്റെ സജീവ സാന്നിധ്യം ഈ ഹോട്ടലിൽ എന്നും ഉണ്ടായിരുന്നു. സൗഹൃദത്തിന് അപ്പുറമുള്ള ബന്ധം കടയുമായി ഉണ്ടായിരുന്നതു കൊണ്ടാണ് ഈ കടയുടെ തിരി തെളിക്കലിന് വിനോദിനി കോടിയേരി എത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ കണക്ക് കൂട്ടൽ. ഈ കടയെ കുറിച്ചുള്ള വിശദാംശങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും തേടുന്നുണ്ട്.

ഒരു വർഷം മുമ്പാണ് കഴക്കൂട്ടത്ത് ഹോട്ടൽ തുടങ്ങുന്നത്. കേരളാ ക്രിക്കറ്റ് ആസോസിയേഷൻ അംഗം കൂടിയായ ബിനീഷിന് കേരളാ ക്രിക്കറ്റിൽ നിർണ്ണായക സ്വാധീനമുണ്ട്. ഈ സാഹചര്യത്തിലാണ് കളിക്കാരുമായി അടുത്തത്. പിന്നീട് ഇത് ബിസിനസ്സിലേക്കും മാറിയെന്നാണ് വിലയിരുത്തൽ. കഴക്കൂട്ടം ടെക്‌നോപാർക്കിന് അടുത്തുള്ള ഈ ഹോട്ടലിനെ കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ ഇടപാടും പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നിലുള്ള രണ്ട് താരങ്ങളും ജീവനക്കാരുമാണ്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ അറിവോടെയാണോ ഇവർ ഈ കട തുടങ്ങിയതെന്നതടക്കമുള്ള കാര്യങ്ങൾ ഐബി പരിശോധിക്കുന്നുണ്ട്. ഈ രണ്ട് ക്രിക്കറ്റ് താരങ്ങളേയും ഇഡി ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ശംഖുമുഖത്തെ ഓൾഡ് കോഫി ഹൗസ് പോലെ ബിനീഷിന് എറെ താൽപ്പര്യം ഈ കടയിലും ഉണ്ടായിരുന്നു.

ഏത് സാഹചര്യത്തിലാണ് വിനോദിനി കോടിയേരി ഈ ഹോട്ടൽ ഉദ്ഘാടനം ചെയ്തതെന്നാണ് പരിശോധിക്കുന്നത്. ഇതിനൊപ്പം ക്രിക്കറ്റ് താരങ്ങളിലെ ചിലർ ഹീരയുടെ കവടിയാർ ഫ്‌ളാറ്റിൽ താമസിച്ചതും അന്വേഷിക്കും. ഈ ഫ്‌ളാറ്റിന് പിന്നിലും ബിനീഷ് കോടിയേരിയുണ്ടെന്നാണ് സംശയം. ഹീരാ ഉടമയായ ബാബു വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ചില കേസുകൾ ഒത്തുതീർപ്പിലുമായി. ഇതിന് പിന്നിൽ ബിനീഷ് ഇടപെട്ടോ എന്നും സംശയം സജീവമാണ്. ഇതിനിടെയാണ് ഹീരയിൽ ബിനീഷുമായി ബന്ധമുള്ള ക്രിക്കറ്റ് താരത്തിന്റെ താമസ വാർത്തയും പുറത്തു വരുന്നത്. ബിനീഷിന്റെ പല ബിനാമികൾക്കും കൂട്ടുകാരുടെ കടയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കേരളാ ക്രിക്കറ്റിലെ ഓരോ ഇടപാടും ഐബിയുടെ പരിശോധനയിലാണ്. ക്രിക്കറ്റിൽ ബിനീഷിനുള്ള സൗഹൃദങ്ങളെ കുറിച്ച് വിശദമായി തന്നെ ഐബി കണ്ടെത്തി കഴിഞ്ഞു. ജേഴ്‌സി വാങ്ങലിലും വാഹന ഇടപാടിലും എല്ലാം ബിനീഷ് കൃത്യമായി ഇടപെട്ടിരുന്നു. ക്രിക്കറ്റിലെ പല നിയമനങ്ങളും ബിനീഷിന്റെ അറിവോടെയാണ് നടന്നത്. ബിനാമി സ്വത്തുക്കളിലുള്ള അന്വേഷണം ക്രിക്കറ്റിലേക്കും നീളാൻ സാധ്യതയുണ്ട്. എന്നാൽ കൂട്ടുകാരുടെ കട ബിനീഷിന്റെ ബിനാമി ഇടപാടാണെന്ന് ഏതാണ്ട് ഉറപ്പിക്കുകയാണ് കേന്ദ്ര ഏജൻസികൾ. ഇതിന് പിന്നിലെ കളിക്കാരെ ചോദ്യം ചെയ്താൽ കൃത്യമായ വിവരങ്ങൾ കിട്ടും. അതിനുള്ള തയ്യാറെടുപ്പുകൾ ഇഡി തുടങ്ങി കഴിഞ്ഞു.

ബിനീഷിന്റെ ബിനാമികളെ കുറിച്ച് കൃത്യമായ സൂചനകൾ ഇഡിക്കുണ്ട്. ഇതിന് അനുസരിച്ചാണ് ചോദ്യം ചെയ്യൽ. കൂട്ടുകാരുടെ കടയിൽ അത്രത്തോളം വലിയ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്ന് ഇഡിക്ക് സംശയമുണ്ട്. എന്നാൽ ഈ ഹോട്ടൽ കേന്ദ്രീകരിച്ചുള്ള ഇടപാടുകളിൽ ഇഡിക്ക് സംശയമുണ്ട്. ബിനീഷിന്റെ മുൻ ഡ്രൈവറും ബിനാമിയും എന്ന് ഇഡി കരുതുന്ന മണികണ്ഠൻ എന്ന സുനിൽ കുമാറും കഴക്കൂട്ടത്തെ കടയുമായി അടുത്ത ബന്ധമുണ്ട്. ഇതിന് പിന്നിൽ നിൽക്കുന്ന യുവ താരവുമായി ദിവസങ്ങൾക്ക് മുമ്പും മണികണ്ഠൻ നേരിട്ട് ചർച്ച നടത്തിയിരുന്നു. ഇതെല്ലാം ഐബി മനസ്സിലാക്കുന്നുണ്ട്. ഇവർക്ക് പിന്നാലെ ഐബിയുണ്ടെന്ന സൂചനയാണ് ഈ വിവരങ്ങൾ നൽകുന്നത്.

അതിനിടെയാണ് ഹോട്ടൽ ഉദ്ഘാടനത്തിന് വിനോദിനി കോടിയേരി എത്തിയ ഫോട്ടോയും ചർച്ചകളിൽ എത്തുന്നത്. ആർടെക് കല്യാണിയിൽ ബിനീഷിന് ബിനാമി ഫ്‌ളാറ്റുണ്ടോ എന്നതും അന്വേഷണത്തിലാണ്.