കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ളമുതിരേരി വാൾ വരവും നെയ്യാട്ടവും. 24 ന് നടക്കും. കണ്ണുർ ജില്ലാ കലക്ടർ ടി.വി സുഭാഷിന്റെ നിർദ്ദേശപ്രകാരം കടുത്ത കൊ വിഡ്‌നിയന്ത്രണങ്ങളോടെയാണ് ഇക്കുറി ചടങ്ങുകൾ നടക്കുക.ഭക്തജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കുക. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടകരെ പൂർണമായും ഒഴിവാക്കി ക്ഷേത്രത്തിലെ അടിയന്തര ചടങ്ങുകൾ മാത്രമായി നടത്താൻ കലക്ടർ നേരത്തെ അനുമതി നൽകിയിരുന്നു. കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്ര നടയിൽ നടന്ന തണ്ണീർകുടി ചടങ്ങിന് ശേഷമാണ് പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരി, സമുദായി ഭട്ടതിരിപ്പാട് ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി എന്നിവരുടെ നേതൃത്വത്തിൽ നീരെഴുന്നള്ളത്ത് ചടങ്ങ് നടന്നത്. രാത്രി ആയില്യാർക്കാവിൽ ഗൂഢപൂജകളും അപ്പട നിവേദ്യവും നടന്നു.

വെള്ളിയാഴ്ച രാവിലെ കണക്കപ്പിള്ള, നമ്പീശൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പലവാസി സംഘം അക്കരെ പ്രവേശിച്ച് മണിത്തറയിലെയും അമ്മാറക്കലിലെയും കാടു നീക്കി വൃത്തിയാക്കും. ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ ബാവലിക്കെട്ട് നടത്തും. തിടപ്പള്ളി ഓടയിലകൊണ്ട് കെട്ടിപ്പുതയ്ക്കും. കൂത്തുപറമ്പ് കോട്ടയം തിരൂർകുന്ന് ഗണപതി ക്ഷേത്രത്തിൽനിന്നുള്ള വിളക്കുതിരി വെള്ളിയാഴ്ച രാവിലെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തിക്കും.