കോവളം: പുതുവർഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തിൽ പൊലീസിനെതിരെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. പൊലീസിന്റെ നടപടി ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകും പൊലീസിന്റെ ഇത്തരത്തിലുള്ള സമീപനമെന്നും മന്ത്രി റിയാസ് പറഞ്ഞിരുന്നു. പിന്നാലെ പൊലീസുകാരനെതിരെ നടപടി എടുത്തു. കോവളത്തെ ഗ്രേഡ് എസ് ഐയെ സസ്‌പെന്റ് ചെയ്തു.

സർക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തിൽ ആഭ്യന്തര വകുപ്പിന് നടപടി എടുക്കട്ടെ എന്നും റിയാസ് പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടാകുന്നത്. പുതുവർഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ നടത്തിയിരുന്നു. ഇചതിന് പിന്നാലെയാണ് സസ്‌പെൻഷൻ വരുന്നത്. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അനിൽകാന്ത് താഴെ തട്ടിലേക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദ അന്വേഷണം പൊലീസ് നടത്തും.

കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനെ(68)യാണ് കോവളം പൊലീസ് അവഹേളിച്ചെന്ന ആക്ഷേപമുണ്ടായത്. പരിശോധനയ്ക്കിടെ ഇയാൾ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളിൽ രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. വെള്ളാറിലുള്ള ബിവറേജ് ഔട്ട്‌ലെറ്റിൽനിന്നാണ് സ്റ്റീഫൻ ആസ്ബെർഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്. ഇതുമായി ഹോട്ടലിലേക്കു പോകുമ്പോൾ വാഹനപരിശോധന നടത്തുകയായിരുന്ന കോവളം പൊലീസ് സ്‌കൂട്ടർ കൈകാണിച്ചു നിർത്തി.

ബാഗിൽ മദ്യമുണ്ടോയെന്നും ഉണ്ടെങ്കിൽ ബില്ല് കാണിക്കണമെന്നും ആവശ്യപ്പെട്ടു. ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് നൽകിയില്ല. പൊലീസുകാർ വീണ്ടും ബില്ല് ആവശ്യപ്പെട്ടു. ബില്ല് ഇദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു. തുടർന്ന് സ്റ്റീഫൻ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളിൽനിന്ന് രണ്ടു കുപ്പിയെടുത്ത് സമീപത്തെ പാറക്കെട്ടിലേക്ക് ഒഴുക്കി. മൂന്നാമെത്ത കുപ്പി ബാഗിൽത്തന്നെ വച്ചു. പൊലീസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചതിന്റെ മാനസികബുദ്ധിമുട്ടിനെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറയുകയുണ്ടായി.

അതേ സമയം വിദേശിയെ അവഹേളിച്ചെന്ന പ്രചാരണം തെറ്റാണെന്ന് ഡി.സി.പി. വൈഭവ് സക്സേന കഴിഞ്ഞ ദിവസം പറഞ്ഞു. വാഹനപരിശോധനയുടെ ഭാഗമായാണ് വിവരങ്ങൾ ചോദിച്ചത്. അദ്ദേഹത്തിന്റെ കൈവശം ബില്ലില്ലായിരുന്നു. നിലവിൽ കണ്ട ദൃശ്യങ്ങളിൽ അവഹേളിക്കുന്ന തരത്തിൽ ഒന്നുമില്ല. സംഭവത്തെക്കുറിച്ച് എസ്.എച്ച്.ഒ.യോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ടൂറിസം മന്ത്രി റിയാസ് രംഗത്തു വന്നത്. ഇതോടെയാണ് ഗ്രേഡ് എസ് ഐ ഷാജിയെ സസ്‌പെന്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. 'പൊലീസിനെതിരെ നടപടിയെടുക്കേണ്ടത് മറ്റൊരു വകുപ്പാണ്. അന്വേഷണത്തിലൂടെ അവർ അത് നടത്തട്ടെ. ഞങ്ങളെ സംബന്ധിച്ച് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു നിലപാടല്ല ഇത്. ഒരു ഭാഗത്ത് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് വിദേശ സഞ്ചാരികൾ ഉൾപ്പടെ കേരളത്തിന്റെ ടൂറ്സ്റ്റ് കേന്ദ്രങ്ങളിലേക്ക് കടന്ന് വരാനുള്ള പുതിയ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്. കോവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ തീർച്ചയായും പരിശോധിക്കപ്പൈടണം. സർക്കാരിനൊപ്പം നിന്ന് സർക്കാരിനെ അള്ള് വെക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടിയെടുക്കണം'-ഇതായിരുന്നു സംഭവത്തിൽ റിയാസിന്റെ പ്രതികരണം. വെള്ളാറിലുള്ള ബിവറേജ് ഔട്ട്‌ലെറ്റിൽനിന്നാണ് സ്റ്റീഫൻ ആസ്ബെർഗ് മൂന്നു കുപ്പി വിദേശമദ്യം വാങ്ങിയത്.