കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാൻ പോയ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് എരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ഷിജുവിനെ അറസ്റ്റ് ചെയ്യാൻ പോയ പൊലീസ് സംഘത്തെയാണ് പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്.

ഗുണ്ടാ ആക്രമണത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പിടികൂടിയ പ്രതി ടിങ്കുവിനെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. റൂറൽ എസിപിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ടിങ്കു. ഇയാളുടെ പേരിൽ വാറന്റ് നിലവിലുണ്ട്. ഇതുപ്രകാരം പിടികൂടാൻ എത്തിയപ്പോഴാണ് പൊലീസുകാരെ പ്രതിയും സംഘവും ചേർന്ന് ആക്രമിച്ചത്.

ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയും ഇയാൾ വീണ്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചു. നടുറോഡിൽ വാഹനത്തിന് മുകളിൽ കയറി ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ കൂടുതൽ പൊലീസുകാരെത്തിയാണ് ഇയാളെ കീഴടക്കിയത്.

പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ പൊലീസുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.