ടി കെപിഎസി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കരൾ സംബന്ധമായ അസുഖങ്ങൾ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസമായി തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിലാണ് അവരിപ്പോഴും.

ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. കരൾരോഗവുമായി ബന്ധപ്പെട്ടാണ് ചികിത്സ തേടുന്നത്. കരൾമാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പ്രായവും ആരോഗ്യവും പരിഗണിച്ച് ഡോക്ടർമാർ ഇതിന് തയാറായിട്ടില്ല. കെപിഎസി ലളിതയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രായവും ആരോഗ്യവും കണക്കിലെടുത്തുമാത്രമേ തുടർചികിൽസയിൽ തീരുമാനമെടുക്കൂ എന്നും 'അമ്മ' ജനറൽ സെക്രട്ടറിയും അഭിനേതാവുമായ ഇടവേള ബാബു പറഞ്ഞു. '

ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോൾ അതൊക്കെ ശരിയായി. കരൾ മാറ്റി വെക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ' എന്ന് അമ്മ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.

കുറച്ചു കാലമായി രോഗാവസ്ഥകൾ ലളിതയെ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ടെലിവിഷൻ പരമ്പരകളിലടക്കം അവർ സജീവമായിരുന്നു. പ്രമേഹമടക്കമുള്ള പല രോഗങ്ങളും ഇവരെ അലട്ടുന്നുണ്ടെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു. അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടുന്ന് തിരിച്ചുവന്നതിനുശേഷമാണ് രോഗം മൂർച്ഛിക്കുന്നതും ആശുപത്രിയിൽ ചികിത്സ തേടുന്നതും. നടിയുടെ വിദഗ്ധ ചികിത്സക്കായി സംസ്ഥാന സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ചെയർപഴ്സനാണ് കെപിഎസി ലളിത.