തിരുവനന്തപുരം: സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും സാംസ്‌കാരിക നേതാക്കൾ അടക്കം വിഷയത്തിൽ മൗനം പാലിക്കുന്നതിലും ആശങ്ക തുറന്നുപറഞ്ഞ് നടനും ബിജെപി നേതാവുമായി കൃഷ്ണകുമാർ. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കുടുംബത്തെ ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷനടുത്തുള്ള കുന്നും പുറത്തു വീട്ടിലെത്തി സന്ദർശിച്ച ശേഷമാണ് തന്റെ ആശങ്കകൾ ഫേസ്‌ബുക്കിലൂടെ കൃഷ്ണകുമാർ പങ്കുവച്ചത്.

'നാല് പെണ്മക്കളുള്ള ഒരച്ഛനാണ് ഞാൻ. ഭാര്യയുടെയും അമ്മയുടേയുമൊക്കെ സ്‌നേഹവും കരുതലും എന്നും അനുഭവിച്ചുപോന്ന ഒരാളും. കനം വെച്ച മനസ്സുമായി തിരിച്ചു യാത്ര പുറപ്പെടുമ്പോൾ മനസ്സിലുണ്ടായിരുന്നത് രണ്ടേ രണ്ടു കാര്യങ്ങൾ മാത്രം. കൊല്ലപ്പെട്ടത് എന്റെ സഹോദരൻ തന്നെ. ഏല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിനിതു വരാമെങ്കിൽ, ഞാനും സുരക്ഷിതനല്ല തന്നെ. ഇപ്പോൾ ഞാനീ പോസ്റ്റെഴുതുമ്പോൾ, കേരളത്തിലെ ഭയപ്പെടുത്തുന്ന ഈ നിശ്ശബ്ദതയിൽ, ഇതുവായിക്കുന്ന സുഹൃത്തേ, നിങ്ങളും സുരക്ഷിതനല്ല തന്നെ' കൃഷ്ണകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

'മനസ്സിൽ അല്പമെങ്കിലും നന്മയവശേഷിക്കുന്ന എല്ലാ മലയാളികളേയും തീരാത്ത വേദനയിലാഴ്‌ത്തി ഇവിടം വിട്ടുപോകേണ്ടി വന്ന പ്രിയ സഹോദരൻ അഡ്വ: ശ്രീ രഞ്ജിത്തിന്റെ കുടുംബത്തെ ഇന്ന് രാവിലെ ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷനടുത്തുള്ള കുന്നും പുറത്തു വീട്ടിൽ ചെന്നുകണ്ടു. അപ്രതീക്ഷിതമായ വിധിയുടെ (അതോ ചില കൊലപാതകികളുടെയോ? കാലം കണക്കുപറയട്ടെ) പ്രഹരത്തിൽ തകർന്നടിഞ്ഞുപോകാമായിരുന്ന ഒരമ്മയും ഭാര്യയും രണ്ടു പെൺമക്കളും പക്ഷെ അസാധാരണമായ മനക്കരുത്തോടെയും സമചിത്തതയോടെയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് എനിക്ക് കാണാൻ സാധിച്ചു. നമ്മുടെ, സംഘപരിവാരത്തിന്റെ, മുഴുവൻ കണ്ണുനീരും അവരുടെ വേദനകളെ കുറേയെങ്കിലുമൊക്കെ അലിയിച്ചുകളഞ്ഞിരിക്കുന്നു. പകരംവെക്കാനാവാത്തതാണ് നഷ്ടപ്പെട്ടതെന്നറിയാഞ്ഞിട്ടല്ല, പക്ഷെ കുറച്ചു മണിക്കൂറുകൾ അവിടെ ചെലവിട്ടതിനു ശേഷം ഇറങ്ങാൻ തുടങ്ങുമ്പോൾ ഒന്നേ ഉറപ്പു കൊടുത്തുള്ളൂ. കൂടെയുണ്ടാകും. കൂടെയുണ്ട്' കൃഷ്ണകുമാർ കുറിപ്പിൽ പറയുന്നു.